ഇന്ത്യ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു, പാകിസ്ഥാന്‍ പ്രളയഭീതിയില്‍; ഉയര്‍ത്തിയത് ചെനാബ് നദിയിലെ സലാല്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍

പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ സലാല്‍ അണക്കെട്ട് തുറന്നു. ചെനാബ് നദിയിലെ സലാല്‍ ഡാം തുറന്നതിന് പിന്നാലെ പാകിസ്ഥാനില്‍ പ്രളയ സാധ്യത നിലനില്‍ക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കനത്ത മഴയെ തുടര്‍ന്നാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചെനാബ് നദിയിലെ സലാല്‍ ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് നിലവില്‍ തുറന്നിരിക്കുന്നത്. ഷട്ടറുകള്‍ തുറന്നിരിക്കുന്നത് പാകിസ്ഥാനിലെ ചെനാബ് നദിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെയും കൃഷിയിടങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള പാകിസ്ഥാന്റെ ആക്രമണത്തിന് തക്കതായ മറുപടി നല്‍കിയെന്ന് വിദേശകാര്യ പ്രതിരോധമന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ ഇന്ത്യയെ ആക്രമിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും തക്കതായ മറുപടി നല്‍കിയെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു.

ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമിട്ടും പാക് ആക്രമണ ശ്രമമുണ്ടായെന്നും ഇവയെല്ലാം പരാജയപ്പെടുത്തിയെന്നും സൈന്യവും വ്യക്തമാക്കി. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ നടത്താനിരുന്ന ആക്രമണത്തെ നിര്‍വീര്യമാക്കി, ഇതിന് മറുപടിയായി ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുവെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥരായ വിങ് കമാന്‍ഡര്‍ വ്യോമിക സിങും കേണല്‍ സോഫിയ ഖുറേഷിയും വിശദീകരിച്ചു.