ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍ ആക്രമണം; സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകള്‍ സൈന്യം തകര്‍ത്തു

ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍ ആക്രമണം. ജമ്മു, സാംബ, പത്താന്‍കോട്ട് എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഡ്രോണുകളെത്തിയതെന്നും അവയെ ഇന്ത്യന്‍ സേന വിഫലമാക്കിയതായും വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യോമപ്രതിരോധ സംവിധാനമുപയോഗിച്ച് ഇന്ത്യ ആക്രമണം തകര്‍ക്കുകയായിരുന്നു. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്റെ ആക്രമണം. പത്താന്‍ കോട്ടിലും ഡ്രോണ്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്. പൂഞ്ചിലും ഉറിയിലും പാക് ഷെല്ലാക്രമണം നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

സാംബയില്‍ സുരക്ഷ മുന്‍നിര്‍ത്തി എല്ലാ ലൈറ്റുകളും ഓഫ് ചെയ്തു. ജമ്മു, ബാരമുള്‌ല, ഫിറോസ്പൂര്‍, അംബാല, പഞ്ച്കുല, പത്താന്‍കോട്ട്, അനന്തപുര്‍ സാഹിബ്, അമൃത്സര്‍, ഫിറോസ്പുര്‍, സാംബ, അഖ്‌നൂര്‍, ഹോഷിയാര്‍പുര്‍ എന്നീ പ്രദേശങ്ങളില്‍ സമ്പൂര്‍ണ ബ്ലാക്ക് ഔട്ടാണ്. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Read more

ജമ്മു ലക്ഷ്യമാക്കിയെത്തിയ പാകിസ്ഥാന്‍ ഡ്രോണുകളെ ഇന്ത്യന്‍ സൈന്യം തകര്‍ത്തതായി എഎന്‍ഐ ‘എക്‌സ്’ പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശമുണ്ട്. ജമ്മു വിമാനത്താവളത്തിന് സമീപം സൈറനുകള്‍ മുഴങ്ങി. അഖ്‌നൂറിലും സൈറനുകള്‍ മുഴങ്ങുകയും ലൈറ്റുകള്‍ അണയ്ക്കുകയും ചെയ്തിരിക്കുകയാണ്. സ്‌ഫോടന ശബ്ദം കേട്ടതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും വ്യക്തമാക്കുന്നു.