പത്മശ്രീ പുരസ്‌കാരം നേടിയ ട്രാന്‍സ്‌ജെന്‍ഡര്‍ നാടോടി നര്‍ത്തകി മഞ്ജമ്മ ജോഗതി; വീഡിയോ വൈറല്‍

ട്രാന്‍സ്‌ജെന്‍ഡര്‍ നാടോടി നര്‍ത്തകിയായ മഞ്ജമ്മ ജോഗതിയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കലാരംഗത്തിന് നല്‍കിയ സംഭാവനകളെ അടിസ്ഥാനമാക്കിയാണ് മഞ്ജമ്മക്ക് പത്മശ്രീ സമ്മാനിച്ചത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാം നാഥ് കോവിന്ദില്‍ നിന്ന് മഞ്ജമ്മ പുരസ്‌കാരം ഏറ്റുവാങ്ങി.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്ത പുരസ്‌കാരദാന ചടങ്ങില്‍ നിന്നുള്ള വീഡിയോ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ ജനഹൃദയം കീഴടക്കി വൈറലായി കൊണ്ടിരിക്കുകയാണ്.

രാഷ്ട്രപതിയുടെ സമീപത്ത് ചെന്ന് അദ്ദേഹത്തെ അനുഗ്രഹിച്ചതിന് ശേഷം ചിരിച്ചു കൊണ്ട് പുരസ്‌കാരം ഏറ്റുവാങ്ങുന്ന മഞ്ജമ്മയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. മഞ്ജമ്മ രാഷ്ട്രപതിയ്ക്ക് ശുഭാശംസ നേരുകയായിരുന്നെന്നും, ആ ആശംസയില്‍ സന്തുഷ്ടനാണെന്ന് അദ്ദേഹത്തിന്റെ ചിരിയില്‍ നിന്ന് വ്യക്തമാണെന്നുമാണ് വീഡിയോ കണ്ടവരുടെ പ്രതികരണം.

സാമൂഹികമായും സാമ്പത്തികമായും നിരവധി പ്രതിസന്ധികള്‍ മഞ്ജമ്മയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തനിക്ക് മുന്നിലുണ്ടായ വെല്ലുവിളികളെല്ലാം തരണം ചെയ്തുകൊണ്ട് അവര്‍ കലാരംഗത്ത് മുന്നേറി. ജോഗപ്പ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ നൃത്തരൂപമായ ജോഗതി, മറ്റ് നൃത്തരൂപങ്ങള്‍, നാടോടി സംഗീതം, ജനപദ ഗാനങ്ങള്‍, സ്ത്രീദേവതകളെ സ്തുതിക്കുന്ന കന്നഡഭാഷയിലെ ഗീതകങ്ങള്‍, എന്നിവയിലെല്ലാം മഞ്ജമ്മ പ്രാവീണ്യം നേടി.

2006 ല്‍ മഞ്ജമ്മയെ തേടി കര്‍ണാടക ജനപദ അക്കാദമി അവാര്‍ഡ് എത്തി. 13 വര്‍ഷത്തിന് ശേഷം, 2019 ല്‍ അവര്‍ ജനപദ അക്കാദമി പ്രസിഡന്റായി. ഇവിടെ പ്രസിഡന്റാകുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയാണ് മഞ്ജമ്മ ജോഗതി. 2010 ല്‍ കര്‍ണാടക സര്‍ക്കാര്‍ കന്നട രാജ്യോത്സവ പുരസ്‌കാരം നല്‍കി ആദരിച്ചു. ഇപ്പോഴിതാ പത്മശ്രീയും.

മഞ്ജുനാഥ് ഷെട്ടി എന്നായിരുന്നു മഞ്ജമ്മയുടെ ആദ്യ പേര്. കൗമാരപ്രായത്തിലാണ് താനൊരു സ്ത്രീയാണെന്ന് മഞ്ജമ്മ തിരിച്ചറിഞ്ഞത്. പിന്നീട് മഞ്ജമ്മയെ വീട്ടുകാര്‍ യെല്ലമ്മ ദേവിയെ ആരാധിക്കുന്ന ക്ഷേത്രത്തില്‍ എത്തിച്ചു. ഇവിടെയാണ് യെല്ലമ്മ ദേവിയെ വിവാഹം ചെയ്തവരായി അറിയപ്പെടുന്ന ജോഗപ്പ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം കാണപ്പെടുന്നത്. മഞജമ്മയും ഈ സമൂഹത്തിലെ അംഗമായി മാറി.