പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; നാല് മലയാളികള്‍ക്ക് പത്മശ്രീ

ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളിയായ ചുണ്ടയില്‍ ശങ്കരനാരായാണ മേനോന് (കായികം) പത്മശ്രീ ലഭിച്ചു. മൃഗസംരക്ഷണ മേഖലയിലെ സംഭാവനകള്‍ക്ക് ശോശാമ്മ ഫിലിപ്, സാഹിത്യകാരന്‍ പി. നാരായണക്കുറുപ്പ്, സാമൂഹിക പ്രവര്‍ത്തക കെ.വി. റാബിയ എന്നിവര്‍ക്കും കേരളത്തില്‍നിന്ന് പത്മശ്രീ ലഭിച്ചു.

അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കും. കൂനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടാണ് ഇക്കഴിഞ്ഞ ഡിസംബറില്‍ ബിപിന്‍ റാവത്ത് മരണപ്പെട്ടത്.

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനും ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു.

യുപി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാണ്‍ സിങ്ങിന് പത്മവിഭൂഷണ്‍ ലഭിച്ചു. ഭാരത് ബയോടെക് മേധാവിമാരായ കൃഷ്ണ എല്ല, സുചിര എല്ല, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല എന്നിവര്‍ക്കും പത്മഭൂഷണ്‍ നല്‍കും.

ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയ നീരജ് ചോപ്രയ്ക്ക് പത്മശ്രീ സമ്മാനിക്കും.