മോദിക്ക് കത്തെഴുതിയതിന് രാജ്യദ്രോഹ കേസ്; അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ പിന്തുണച്ച് 185 കലാസാംസ്കാരിക പ്രവർത്തകർ

രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ അടൂർ ഗോപാലകൃഷ്‌ണൻ ഉൾപ്പെടെയുള്ള പ്രശസ്തർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് സംബന്ധിച്ച വിവാദം തുടരവെ സംഭവത്തിൽ പുതിയ വഴിത്തിരിവ്. കലാ സാംസ്കാരിക രംഗത്തെ 185 ഓളം പേരാണ് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരുടെ തുറന്ന കത്തിനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. നടൻ നസീറുദ്ദീൻ ഷാ, നർത്തകി മല്ലിക സാരാഭായ്, എഴുത്തുകാരി നയൻതാര സാഹൽ, ചരിത്രകാരി റോമില ഥാപ്പർ ഗായകൻ ടി എം കൃഷ്ണ, കലാകാരൻ വിവൻ സുന്ദരം, മലയാളികളായ കെ.സച്ചിതാനന്ദൻ, കെ.ജി ശങ്കര പിള്ള, എം.എ ബേബി അനിത തമ്പി, ബി രാജീവൻ, ബി.ർ.പി ഭാസ്കർ സിവിക് ചന്ദ്രൻ, സുനിൽ പി ഇളയിടം എന്നിവരുൾപ്പെടെയുള്ള 185 പേരാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

“സാംസ്കാരിക സമൂഹത്തിലെ ഞങ്ങളുടെ നാൽപത്തിയൊമ്പത് സഹപ്രവർത്തകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, കാരണം അവർ സിവിൽ സമൂഹത്തിലെ ബഹുമാന്യരായ അംഗങ്ങൾ എന്ന നിലയിൽ തങ്ങളുടെ കടമ നിർവഹിച്ചു. നമ്മുടെ രാജ്യത്തെ ആൾക്കൂട്ട ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് അവർ പ്രധാനമന്ത്രിക്ക് ഒരു തുറന്ന കത്ത് എഴുതി. ഇതിനെ രാജ്യദ്രോഹപ്രവർത്തനം എന്ന് വിളിക്കാമോ? അതോ കോടതികളെ ദുരുപയോഗം ചെയ്യുന്നതിലൂടെ പൗരന്മാരുടെ അഭിപ്രായങ്ങൾ നിശ്ശബ്ദമാക്കുന്നതിനുള്ള തന്ത്രമാണോ? ” 185 പേർ ഒപ്പിട്ട പ്രസ്താവനയിൽ പറയുന്നു. ഇത്തരം പീഡനങ്ങളെ അപലപിക്കുന്നതായും 49 വ്യക്തികൾ മോദിക്ക് എഴുതിയ കത്തിനെ പിന്തുണക്കുന്നതായും ഒപ്പിട്ടവർ പറഞ്ഞു. ആൾക്കൂട്ട കൊലപാതകം, ആളുകളുടെ അഭിപ്രായങ്ങളെ നിശ്ശബ്‌ദമാക്കുക, പൗരന്മാരെ ഉപദ്രവിക്കാൻ കോടതികളെ ദുരുപയോഗം ചെയ്യുക എന്നിവയ്‌ക്കെതിരെ “നമ്മിൽ കൂടുതൽ പേർ ദിവസവും ശബ്ദിക്കുമെന്നും” എന്നും അവർ കൂട്ടിച്ചേർത്തു.

അടൂർ ഗോപാലകൃഷ്ണൻ, രേവതി, രാംചന്ദ്ര ഗുഹ, മണിരത്നം, അപർണ സെൻ എന്നിവരുൾപ്പെടെ 50 ഓളം പ്രമുഖർക്കെതിരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ഒക്‌ടോബർ 3 വ്യാഴാഴ്ച ബിഹാറിലെ മുസാഫർപൂരിലാണ് എഫ്‌.ഐ.ആർ ഫയൽ ചെയ്തത്. പ്രശസ്തരുടെ തുറന്ന കത്ത് വിഘടനവാദ പ്രവണതകളെ പിന്തുണയ്ക്കുന്നുവെന്നും രാജ്യത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്നും പ്രധാനമന്ത്രിയുടെ ശ്രദ്ധേയമായ പ്രകടനത്തെ ദുർബലപ്പെടുത്തിയെന്നും പരാതിയിൽ അവകാശപ്പെടുന്നു.