ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയെക്കിതിരെ അവിശ്വാസ നോട്ടീസ് നല്‍കി പ്രതിപക്ഷം; ചരിത്രത്തില്‍ ഇത് നാലാം തവണ, എന്‍ഡിഎ ഭരണത്തില്‍ ആദ്യം; ഒപ്പിടാതെ തൃണമൂല്‍ കോണ്‍ഗ്രസ്

ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയെക്കിതിരെ അവിശ്വാസ നോട്ടീസ് നല്‍കി പ്രതിപക്ഷമായ ഇന്ത്യ സഖ്യം. സ്പീക്കര്‍ക്കെതിരായ അവിശ്വാസ നീക്കത്തില്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രതിപക്ഷ നീക്കം. ലോക്‌സഭ സെക്രട്ടറി ജനറലിനാണ് നോട്ടീസ് നല്‍കിയത്. വനിതാ എംപിമാര്‍ക്കെതിരെ സ്പീക്കര്‍ അസത്യം പറഞ്ഞുവെന്നും സര്‍ക്കാറിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്. നരേന്ദ്രമോദി സര്‍ക്കാറിന്റെ കാലത്ത് സ്പീക്കര്‍ക്ക് എതിരായ അവിശ്വാസ നോട്ടീസ് ഇതാദ്യമായാണ് വരുന്നത്.

പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കാത്തിനൊപ്പം വനിതാ എംപിമാര്‍ പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ ശ്രിച്ചുവെന്ന അസത്യ പ്രസതാവന സ്പീക്കര്‍ നടത്തിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. എട്ട് എംപിമാരെ ഈ സമ്മേളന കാലയളവ് മുഴുവന്‍ സസ്‌പെന്‍ഡ് ചെയ്തതും പക്ഷപാതത്തിന് ഉദാഹരണമായി നോട്ടീസില്‍ ചൂണ്ടിക്കാട്ടി. 118 എംപിമാര്‍ സ്പീക്കര്‍ക്കെതിരായ അവിശ്വാസ നോട്ടീസില്‍ ഒപ്പുവെച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടീസില്‍ ഒപ്പുവെച്ചില്ല.

സ്പീക്കറെ നീക്കാനുള്ള നോട്ടീസ് സാധാരണ ഡെപ്യൂട്ടി സ്പീക്കര്‍ക്കാണ് നല്‍കേണ്ടത്. നിലവില്‍ സഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഇല്ലാത്തതിനാല്‍ ഇത് ലോക്‌സഭാ സെക്രട്ടറി ജനറലിനാണ് നല്‍കിയത്. ഇന്ത്യ സഖ്യ യോഗം ചേര്‍ന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍, മമത ബാനര്‍ജി കോണ്‍ഗ്രസിനോട് ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടീസില്‍ ഒപ്പുവെച്ചില്ല.

Read more

14 ദിവസത്തിന് ശേഷമാണ് ഓം ബിര്‍ലയ്‌ക്കെതിരായ നോട്ടീസ് പരിഗണിക്കുക. ലോക്‌സഭ ചരിത്രത്തില്‍ നാലാം തവണയാണ് സ്പീക്കര്‍ക്കെതിരായ അവിശ്വാസ നോട്ടീസ് വരുന്നത്. എന്‍ഡിഎ ഭരണകാലത്ത് ഇതാദ്യമായാണ് അവിശ്വാസ നോട്ടീസ്.