'മോദി, അദാനി ഏക് ഹേ'; പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം, ലോക്‌സഭ ഉച്ചവരെ പിരിഞ്ഞു

പാർലമെന്റിലെ ചോദ്യോത്തര വേളയിൽ പ്രതിപക്ഷ എംപിമാർ വിവിധ വിഷയങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് ലോക്‌സഭ ഉച്ചവരെ പിരിഞ്ഞു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളോട് സ്പീക്കർ ഓം ബിർള എതിർപ്പ് പ്രകടിപ്പിക്കുകയും സഭ 12 മണി വരെ നിർത്തിവയ്ക്കുകയും ആയിരുന്നു. തുടർന്ന് മണിപ്പൂർ അക്രമം, അദാനി കൈക്കൂലി ആരോപണങ്ങൾ, സംഭാൽ അക്രമം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കൾ പാർലമെൻ്റ് വളപ്പിൽ പ്രതിഷേധത്തിന് നേതൃത്വം നൽകുകയാണ്.

“മോദി, അദാനി ഏക് ഹേ”, “ഞങ്ങൾക്ക് നീതി വേണം” എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. പടിക്കെട്ടിൽ പ്രതിഷേധിക്കരുതെന്ന ലോക്‌സഭാ സെക്രട്ടേറിയറ്റിൻ്റെ നിർദേശത്തെത്തുടർന്ന് പാർലമെൻ്റിൻ്റെ മകരദ്വാരിൻ്റെ പടവുകൾക്ക് മുന്നിലായിരുന്നു നേതാക്കളുടെ പ്രതിഷേധം. അതേസമയം തൃണമൂൽ കോൺഗ്രസിൻ്റെയും സമാജ്‌വാദി പാർട്ടിയുടെയും എംപിമാർ ഈ പ്രതിഷേധത്തിൽ പങ്കെടുത്തില്ല എന്നത് ശ്രദ്ധേയമാണ്.

സഭയുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ പ്രതിപക്ഷം ശ്രമിക്കുന്നില്ലെന്ന് കോൺഗ്രസ് എംപി കിരൺകുമാർ ചമല എഎൻഐയോട് പറഞ്ഞു. “അദാനി വിഷയം, സംഭാൽ, മണിപ്പൂർ എന്നിവയെക്കുറിച്ച് ഞങ്ങൾ ചർച്ച ആവശ്യപ്പെടുന്നു. അദാനി വിഷയത്തിൽ സർക്കാർ ഒരിക്കലും ചർച്ച നടത്തുന്നില്ല. ഞങ്ങൾ സഭ തടസപ്പെടുത്തുന്നു എന്ന മട്ടിലാണ് ഇവർ പ്രചരണം നടത്തുന്നത്. സഭ പ്രവർത്തിക്കാൻ ആഗ്രഹിക്കാത്തത് ബിജെപിയാണ്,” ചമല എഎൻഐയോട് പറഞ്ഞു.

അദാനി വിഷയത്തിൽ ചർച്ച വേണമെന്ന പ്രതിപക്ഷത്തിൻ്റെ നിരന്തരമായ ആവശ്യം പാർലമെന്റിൽ നിരന്തരമായി സഭ നിർത്തിവെക്കുന്നതിന് കാരണമാകാറുണ്ട്. നിയമസഭാ പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ വിഷയങ്ങളെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നാണ് ഭരണകക്ഷിയായ ബിജെപി ആരോപിക്കുന്നത്.