കേന്ദ്രത്തിനെതിരെ അവിശ്വാസ പ്രമേയം; പിന്തുണയ്ക്കാതെ ബിഎസ്പിയും വൈഎസ്ആർ കോൺഗ്രസും, ചർച്ച അടുത്തയാഴ്ച, മണിപ്പൂരിൽ ഇടപെട്ട് കേന്ദ്രം

കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണ്ടെന്ന് തീരുമാനവുമായി ബിഎസ്പിയും വൈഎസ്ആർ കോൺഗ്രസും. അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ സ്പീക്കർ ഓം ബിർള അംഗീകരിച്ചിട്ടുണ്ട്. അടുത്തയാഴ്ച ചർച്ച നടക്കും. ദില്ലി ഓർഡിനൻസിന് പകരമുള്ള ബില്ലിന് ശേഷം ചർച്ച ചെയ്യാമെന്ന നിലപാടിലാണ് സർക്കാർ.

കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയി ബിആർഎസ് എംപി നമോ നാഗേശ്വർ റാവു എന്നിവരാണ് കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. ഇന്നലെ പന്ത്രണ്ട് മണിക്ക് സഭ ചേർന്നപ്പോൾ നോട്ടീസ് പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആദ്യം ഗൗരവ് ഗൊഗോയിയുടെ നോട്ടീസാണ് പരിഗണിച്ചത്. നോട്ടീസ് അംഗീകരിക്കാനാവശ്യമായ 50 പേരുടെ പിന്തുണയുണ്ടോയെന്ന് പരിശോധിച്ച സ്പീക്കർ ചർച്ചയ്ക്കുള്ള തീയതി പിന്നീട് നിശ്ചയിച്ച് അറിയിക്കാം എന്ന് വ്യക്തമാക്കി.

അവിശ്വാസം ചർച്ചയ്ക്കെടുക്കുന്നത് വരെ നയപരമായ തീരുമാനങ്ങളും നിയമനിർമ്മാണവും പാടില്ലെന്ന എൻകെ പ്രേമചന്ദ്രൻ്റെ വാദത്തിൽ സ്പീക്കർ നാളെ റൂളിംഗ് നൽകും. ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി അവിശ്വാസ പ്രമേയം നേരിടാൻ പോകുന്നത്. മണിപ്പൂരിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന ഒഴിവാക്കാൻ നോക്കിയ എൻഡിഎ സർക്കാരിന് കടുത്ത സമ്മർദ്ദം നൽകുന്നതായിരുന്നു പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം.

പ്രതിപക്ഷ സഖ്യത്തിന്റെ അംഗസംഖ്യ തെളിയിക്കാനല്ല, മണിപ്പൂരിന് നീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ഗൗരവ് ഗൊഗോയി മാധ്യമങ്ങളോട് പറഞ്ഞു.പ്രതിപക്ഷത്തിന് 2023ലും അവിശ്വാസത്തിന് താൻ അവസരം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞത് ഉയർത്തിപ്പിടിച്ചാണ് ബിജെപി പ്രതിപക്ഷ നീക്കത്തെ ഇപ്പോൾ പരിഹസിക്കുന്നത്. അതേ സമയം മണിപ്പൂരിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നടപടിയും സർക്കാർ തുടങ്ങിക്കഴിഞ്ഞു. മണിപ്പൂർ സംഘർഷം അവസാനിപ്പിക്കാൻ ഇരു വിഭാഗങ്ങളുമായി കേന്ദ്രം ചർച്ച തുടങ്ങി.