അദ്വാനിക്ക് രാഷ്ട്രപതി ഭാരതരത്‌ന സമ്മാനിച്ചപ്പോള്‍ പ്രധാനമന്ത്രി ഏഴുന്നേറ്റില്ല; കസേരയില്‍തന്നെയിരുന്നു; മോദിക്കെതിരേ വിമര്‍ശനം; വിശദീകരണവുമായി രാഷ്ട്രപതി ഭവന്‍

മുന്‍ ഉപപ്രധാനമന്ത്രിയും ബിജെപി സ്ഥാപകരിലൊരാളുമായ എല്‍.കെ. അദ്വാനിക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഭാരതരത്‌ന സമ്മാനിച്ച സംഭവത്തില്‍ വിവാദം. അദ്വാനിക്കു രാഷ്ട്രപതി ഭാരതരത്‌ന സമ്മാനിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുന്നേല്‍ക്കാതെ കസേരയില്‍തന്നെയിരുന്ന നടപടിയാണ് വിവാദത്തില്‍ ആയിരിക്കുന്നത്. പ്രായാധിക്യവും അവശതയും കാരണം ഇരുന്നാണ് എല്‍.കെ. അദ്വാനി ഭാരതരത്‌ന സ്വീകരിച്ചത്.

രാഷ്ട്രപതി എഴുന്നേറ്റുനിന്ന് പുരസ്‌കാരം നല്‍കുമ്പോള്‍ കസേരയില്‍തന്നെ ഇരുന്ന് കൈയടിക്കുകയായിരുന്നു മോദി. രാഷ്ട്രപതി രാജ്യത്തെ ഏറ്റവും വലിയ ബഹുമതി സമ്മാനിക്കുമ്പോള്‍ എഴുന്നേറ്റുനിന്ന് ആദരിക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നതെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

സംഭവം വിവാദമായതോടെ രാഷ്ട്രപതി ഭവന്‍ വിശദീകരണക്കുറിപ്പ് ഉറക്കി. ഭാരതരത്‌ന നല്‍കുമ്പോള്‍ രാഷ്ട്രപതിയും ശാരീരിക ബുദ്ധിമുട്ടില്ലെങ്കില്‍ സ്വീകരിക്കുന്നയാളും മാത്രം എണീറ്റ് നിന്നാല്‍ മതി. ബാക്കി സദസില്‍ ഉള്ളവരും വ്യക്തലയുടെ അടുത്തുള്ളവരും ഇരുന്നാല്‍ മതിയെന്നും രാഷ്ട്രപതി ഭവന്‍ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

എല്‍.കെ. അദ്വാനിയുടെ ഡല്‍ഹിയിലെ വീട്ടിലെത്തിയാണ് രാഷ്ട്രപതി പരമോന്നത സിവിലിയന്‍ പുരസ്‌കാരം സമ്മാനിച്ചത്. അദ്വാനിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണിത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, അദ്വാനിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അദ്വാനിക്ക് ഭാരതരത്‌ന സമ്മാനിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തിന്റെ പുരോഗതിക്കായി അദ്ദേഹം നല്‍കിയ സംഭാവനയ്ക്കുള്ള അംഗീകാരമാണ് ഇപ്പോള്‍ ലഭിച്ച ഭാരതരത്‌നയെന്നും പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. എം.എസ്. സ്വാമിനാഥന്‍, ചൗധരി ചരണ്‍ സിംഗ്, കര്‍പ്പൂരി താക്കൂര്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ഭാരതരത്‌ന പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു.