ഓപ്പറേഷന്‍ സിന്ദൂര്‍, വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍; 23 മിനുട്ടുകൊണ്ട് പ്രത്യാക്രമണം, ദൗത്യത്തിന് സഹായിച്ചത് പത്ത് ഉപഗ്രഹങ്ങള്‍

നിയന്ത്രണരേഖയോ അതിര്‍ത്തിയോ കടക്കാതെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ പൂര്‍ത്തിയാക്കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍. ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത കുറിപ്പിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ തീരദേശമേഖലയും ഉത്തരമേഖലയും ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് നിരീക്ഷണം തുടരുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

പത്ത് ഉപഗ്രഹങ്ങളാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യം ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ചത്. പരമ്പരാഗത വ്യോമപ്രതിരോധ സംവിധാനങ്ങളായ പെച്ചോര മിസൈല്‍, ലോവര്‍ എയര്‍ ഡിഫന്‍സ് തോക്കുകള്‍ ദൗത്യത്തിന് ഉപയോഗിച്ചതായും കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.

23 മിനുട്ടുകൊണ്ടാണ് പ്രത്യാക്രമണം നടത്തിയത്. പാകിസ്ഥാന്റെ ചൈനീസ് നിര്‍മിത പ്രതിരോധ സംവിധാനങ്ങളെ അടക്കം ബൈ പാസ് ചെയ്യാന്‍ സൈന്യത്തിന് സാധിച്ചതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. തദ്ദേശീയമായി വികസിപ്പിച്ച യുദ്ധോപകരണങ്ങളും യുദ്ധവിമാനങ്ങളും പ്രതിരോധ സംവിധാനങ്ങളുമടക്കം ചേര്‍ന്നുള്ള സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ മുന്നേറ്റം വ്യക്തമാക്കുന്ന ദൗത്യമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്നും വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍ രംഗത്ത്. ഏപ്രില്‍ 22ന് നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങളില്‍ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് സിന്ധുനദീജല കരാര്‍ മരവിപ്പിച്ചത്.

ഇത് തുടര്‍ന്ന് കരാര്‍ മരവിപ്പിച്ച തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസ ഇന്ത്യയുടെ ജലവിഭവ മന്ത്രാലയ സെക്രട്ടറിക്ക് കത്തയച്ചതായാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ പാകിസ്ഥാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കത്തില്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.