കശ്മീരില്‍ സമാധാന അന്തരീക്ഷം; കരുതല്‍ തടങ്കലിലുള്ളത് 250 പേര്‍ മാത്രം: രാം മാധവ്

നിലവില്‍ കശ്മീര്‍ ശാന്തമാണെന്നും കരുതല്‍ തടങ്കലിലുള്ളത് വെറും 250 ഓളം പേര്‍ മാത്രമാണെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ്. മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ രാഷ്ട്രീയ ഏക്താ അഭിയാന്‍ സംഘടിപ്പിച്ച ഒരു ചടങ്ങിലാണ്  അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയതിനെ തുടര്‍ന്ന് 25000 പേരെ തുടക്കത്തില്‍ കരുതലല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നെങ്കിലും അത് പിന്നീട് 250 ആയി ചുരുങ്ങിയെന്നും രാം മാധവ് വ്യക്തമാക്കി.

ഇപ്പോള്‍ കരുതല്‍തടങ്കലിലുള്ളവരെ വളരെ ബഹുമാനപൂര്‍വമാണ് പരിചരിക്കുന്നത്. പലരും ഫൈവ് സ്റ്റാര്‍ ഗസ്റ്റ് ഹൗസിലും ഫൈവ് സ്റ്റാര്‍ ഹോട്ടലിലുമാണ് കഴിയുന്നതെന്നും രാം മാധവ് അവകാശപ്പെട്ടു.

ആര്‍ട്ടിക്കിള്‍ 370 ജമ്മു കശ്മീര്‍ നിവാസികള്‍ക്ക് മൗലികാവകാശങ്ങള്‍ നിഷേധിക്കുകയാണ് ചെയ്തതെന്ന് രാം മാധവ് പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 നടപ്പാക്കുന്ന വിഷയം 1950- കളില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ വന്നപ്പോള്‍ മുഴുവന്‍ പാനലും അതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഈ വ്യവസ്ഥയുമായി മുന്നോട്ട് പോയി. അതുകൊണ്ടു തന്നെ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതിനു വേണ്ടി സിഡബ്ല്യുസി അംഗങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്ന് രാം ുമാധവ് കുറ്റപ്പെടുത്തി.

ഇക്കാര്യത്തില്‍ ഇടപെടാനും 370-ാം വകുപ്പിന് സിഡബ്ല്യുസിയുടെ പിന്തുണ തേടാനും അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേലിനോട് നെഹ്റു ആവശ്യപ്പെട്ടിരുന്നുവെന്നുമാണ്  ബിജെപി നേതാവിന്റെ അവകാശവാദം.
ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യാന്‍ അസാമാന്യ ധൈര്യം വേണം. അതിന് കോണ്‍ഗ്രസ് കാണിക്കാത്ത ധൈര്യം ബി.ജെ.പി കാണിച്ചുവെന്നും രാം മാധവ് പറഞ്ഞു.

1994- ല്‍ പാകിസ്ഥാനുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമെടുക്കാന്‍ അവശേഷിക്കുന്ന ഒരേയൊരു കാര്യം പാകിസ്ഥാന്‍ അധിനിവേശ കശ്മീര്‍ ഇന്ത്യയ്ക്ക് കൈമാറുമെന്നതുമായി ബന്ധപ്പെട്ടാണ്. കശ്മീരിനെ സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഒരേയൊരു പ്രശ്നം പാക് അധീന കാശ്മീര്‍ മാത്രമാണെന്നും രാം മാധവ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം പ്രഖ്യാപിച്ച ഓഗസ്റ്റ് 4 മുതല്‍ കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരുള്‍പ്പെടെ നൂറുകണക്കിന് രാഷ്ട്രീയക്കാര്‍ തടങ്കലിലാണ്.