ഡി.ജി.പിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; നൈജീരിയന്‍ പൗരന്‍ പിടിയില്‍

ഡി.ജി.പി അനില്‍കാന്തിന്റെ പേരില്‍ 14 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ ഡല്‍ഹിയില്‍ പിടിയിലായി. നൈജീരിയന്‍ പൗരന്‍ റൊമാനസ് ക്ലീബീസാണ് പിടിയിലായത്. ഡിജിപിയുടെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് സന്ദേശം ആയച്ച് കൊല്ലത്തെ അധ്യാപികയില്‍ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. തിരുവനന്തപുരം സിറ്റി ക്രൈം പൊലീസാണ് പ്രതിയെ പിടികൂടിയത്.

ഓണ്‍ലൈന്‍ ലോട്ടറി അടിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കുണ്ടറ സ്വദേശിയായ യുവതിയില്‍ നിന്ന് പണം തട്ടിയത്. ലോട്ടറ് അടിച്ചുവെന്നും, സമ്മാനത്തുക നല്‍കുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള തുക കമ്പനിക്ക് നല്‍കണമെന്നുമായിരുന്നു വാട്സ്ആപ് സന്ദേശം.

എന്നാല്‍ സംശയം തോന്നിയ അധ്യാപിക ഇതിന് മറുപടി അയച്ചപ്പോള്‍ ഡി.ജി.പിയുടെ ചിത്രം വച്ചുള്ള സന്ദേശമാണ് വന്നത്. ടാക്സ് അടച്ചില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നായിരുന്നു മറുപടി. താന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് അധ്യാപിക പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ച് അന്വേഷിച്ചപ്പോള്‍ ഡി.ജി.പി ഡല്‍ഹിയിലേക്ക് പോയെന്നാണ് അറിഞ്ഞത്.

ഇതോടെ സന്ദേശം ലഭിച്ചത് ഡി.ജി.പിയില്‍ നിന്ന് തന്നെ ആണെന്ന് ഉറപ്പിക്കുകയായിരുന്നു. തട്ടിപ്പില്‍ പെട്ടുപോയ അധ്യാപികയില്‍ നിന്ന് സംഘം 14 ലക്ഷം രൂപ തട്ടുകയും ചെയ്തു.

അസം സ്വദേശിയുടെ പേരിലുള്ള സിം ആണ് തട്ടിപ്പിന് സംഘം ഉപയോഗിച്ചിരിക്കുന്നത് എന്ന് പൊലീസ് കണ്ടെത്തി. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.