സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു; ഒരു മാസത്തിനിടെ ഏഴാമത്തെ മരണം

കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു. പഞ്ചാബ്- ഹരിയാന അതിർത്തിയായ ഖനൗരിയിലെ സമരത്തിനിടെ ബൽദേവ് സിങ് എന്ന കർഷകനാണ് മരിച്ചത്. ശ്വാസതടസങ്ങളെ തുടർന്ന് പട്യാലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ബൽദേവ് സിങ്. രണ്ടാം കർഷക സമരം തുടങ്ങി 28 ദിവസങ്ങൾ പിന്നിടുമ്പോൾ ഏഴു കർഷകർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്.

അതേസമയം കർഷക സംഘടനകൾ പ്രഖ്യാപിച്ച ‘റെയിൽ റോക്കോ’ ഇന്നലെ പഞ്ചാബിലെ പലയിടങ്ങളിലും റെയില്‍ പാളങ്ങള്‍ ഉപരോധിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗവും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുമാണ് മിനിമം താങ്ങുവില ഉറപ്പാക്കുക, എംഎസ് സ്വാമിനാഥന്‍ റിപ്പോട്ട് നടപ്പാക്കുക തുടങ്ങി പന്ത്രണ്ട് ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധിച്ചത്. പഞ്ചാബിലെ അമൃത്സര്‍, ലുധിയാന, മന്‍സ, മോഗ, ഫിറോസ്പൂര്‍ തുടങ്ങി 22 ജില്ലകളിലായി 52 സ്ഥലങ്ങളിൽ റെയില്‍ പാളങ്ങള്‍ ഉപരോധിച്ചിരുന്നത്.

ഡല്‍ഹിയിലേക്ക് കടക്കാല്‍ അനുവദിക്കാത്തതിനാല്‍ ഫെബ്രുവരി 13 മുതല്‍ കർഷകർ ശംഭു അതിർത്തിയിലാണ് സമരം ചെയ്യുന്നത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് കര്‍ഷകര്‍ റെയില്‍ പാളങ്ങള്‍ ഉപരോധിച്ചത്.