കർണാടകയിൽ എത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശിക്ക് ഒമിക്രോൺ? പരിശോധനാഫലം ഇന്ന് ലഭിക്കും

കർണാടകയിൽ എത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശിക്ക് കോവിഡ് വകഭേദം ഒമിക്രോൺ ആണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഉടനുണ്ടാകും. സംശയത്തെ തുടർന്ന് കർണാടക, സാംപിൾ ഐസിഎംആറിന് നൽകിയിരുന്നു. ഐസിഎംആർ വിശദമായ പരിശോധന തുടരുകയാണ്. പരിശോധനാഫലം ഇന്ന് വരും.

20 -ാം തിയതി ബാംഗ്ലൂരിൽ എത്തിയ 63 വയസുകാരനെ ബാധിച്ചിട്ടുള്ളത് ഇതുവരെ രാജ്യത്ത് കാണാത്ത വകഭേദമാണെന്ന് കർണാടക ആരോഗ്യവകുപ്പ് കേന്ദ്രത്തെ അറിയിച്ചിരുന്നു. ഡെൽറ്റ വൈറസിൽ നിന്ന് വ്യത്യസ്തമായ വകഭേദമാണ് ബാധിച്ചിരിക്കുന്നത് എന്ന് ആദ്യഘട്ട പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കൻ സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഡെൽറ്റാ വൈറസ് ആണെന്ന് വ്യക്തമായിരുന്നു.

ദക്ഷിണാഫ്രിക്കൻ സ്വദേശിയുമായി സമ്പർക്കത്തിൽ വന്നവരെ എല്ലാം ക്വാറന്റൈനിലാക്കി. ഇവരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയക്കും. വിമാനത്താവളങ്ങളിൽ അടക്കം കർശന പരിശോധനയാണ്. കോവിഡ് വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യ മരുന്നടക്കമുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

24 ന് ദക്ഷിണാഫ്രിക്കയിൽ നിന്നും മുംബൈ താനെയിലെത്തി കോവിഡ് സ്ഥിരീകരിച്ച 32 വയസുകാരന്റെ ജനിതക ശ്രേണീകരണ ഫലവും വരാനുണ്ട്. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ 99 പേര്‍ മുംബൈയില്‍ മാത്രം നിരീക്ഷണത്തിലുണ്ട്. അതേസമയം ഡൽഹിയിലെ സാഹചര്യം വിലയിരുത്തുന്നതിന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ഉപമുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.