ഒമൈക്രോൺ; കർണാടകയിൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു, മധ്യപ്രദേശിൽ ആദ്യ കേസ് സ്ഥിരീകരിച്ചു

രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു. രാത്രി പത്ത് മണിമുതൽ പുലർച്ചെ അഞ്ച് മണിവരെ പത്ത് ദിവസത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചത്. ഡിസംബർ 28 മുതൽ ജനുവരി എട്ട് വരെയാണ് നിയന്ത്രണം. പുതുവർഷ ആഘോഷ പരിപാടികൾ ബെംഗളൂരു ഉൾപ്പടെയുള്ള നഗരങ്ങളിൽ സംഘടിപ്പിക്കാനിരിക്കെയാണ് പുതിയ നിയന്ത്രണം.

അതേസമയം മധ്യപ്രദേശിലും ഹിമാചൽ പ്രദേശിലും ഞായറാഴ്ച ഒമൈക്രോൺ വേരിയന്റിന്റെ ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശിൽ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഹിമാചൽ പ്രദേശിൽ ജീനോം സീക്വൻസിംഗിനായി അയച്ച ഒമ്പത് സാമ്പിളുകളിൽ നിന്ന് ഒരു കേസ് സ്ഥിരീകരിച്ചു.

അതേസമയം ഇന്ത്യയിൽ 422 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. 108 കേസുകളാണ് സംസ്ഥാന സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ നാൽപ്പത്തിരണ്ട് പേർ സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രക്ക് തൊട്ടുപിന്നാലെ ഡൽഹിയിൽ 79 കേസുകളുണ്ട് (ഇതിൽ 23 പേർ സുഖം പ്രാപിച്ചു). ഗുജറാത്തിൽ 43 കേസുകളുണ്ട്, 10 പേർ ഇതുവരെ സുഖം പ്രാപിച്ചു.

ദക്ഷിണേന്ത്യയിൽ, തെലങ്കാനയിൽ പുതിയ വേരിയന്റിന്റെ 41 കേസുകളും (10 സുഖം പ്രാപിച്ച രോഗികളും) കേരളത്തിലും അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലും യഥാക്രമം 38 (ഒരു രോഗി സുഖം പ്രാപിച്ചു), 34 കേസുകളും ഉണ്ട്. കർണാടകയിൽ ഇതുവരെ 31 കേസുകളുണ്ട്, 15 പേർ സംസ്ഥാനത്ത് പുതിയ സ്‌ട്രെയിനിൽ നിന്ന് ഇതുവരെ സുഖം പ്രാപിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

Read more

പശ്ചിമ ബംഗാളിൽ ഇതുവരെ ആറ് കേസുകളും ഹരിയാന, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നാല് വീതം കേസുകളുമുണ്ട്. ജമ്മു കശ്മീർ (3 കേസുകൾ), ഉത്തർപ്രദേശ് (2 കേസുകൾ), ലഡാക്ക് (ഒരു കേസ്) എന്നിവയാണ് ഒമൈക്രോൺ റിപ്പോർട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങൾ. കേന്ദ്രഭരണ പ്രദേശങ്ങളായ ചണ്ഡീഗഡിലും ലഡാക്കിലും ഓരോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.