പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ ജമ്മുകശ്മീരിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം; 10 ലക്ഷം രൂപ നൽകുമെന്ന് ഒമർ അബ്ദുള്ള

പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ ജമ്മുകശ്മീരിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. 10 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. പെഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യ ഘട്ടത്തിന് പിന്നാലെ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് കശ്മീരിൽ വ്യാപക ഷെല്ലാക്രമണമാണ് ഉണ്ടായിരുന്നത്.

പാകിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിർത്തികളില്‍ നിന്നുള്‍പ്പടെ തകർന്ന ഡ്രോണ്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിൽ സായുധ ഡ്രോണുകൾ ഉണ്ടെന്ന് സംശയിക്കപ്പെടുന്നതായാണ് എഎൻഐ റിപ്പോർട്ട്. ബാരാമുള്ള, ശ്രീനഗർ, അവന്തിപോര, നഗ്രോട്ട, ജമ്മു, ഫിറോസ്പൂർ, പത്താൻകോട്ട്, ഫാസിൽക്ക, ലാൽഗഡ് ജട്ട, ജയ്സാൽമർ, ബാർമർ, ഭുജ്, കുവാർബെറ്റ്, ലഖി നാല എന്നിവിടങ്ങളിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം നിയന്ത്രണ മേഖലകളിൽ പല സ്ഥലങ്ങളിലും ആക്രമണംശ്രമം നടക്കുന്നതായി അധികൃതർ അറിയിച്ചു. അതിനിടെ അതിർത്തി പ്രദേശങ്ങളിലുള്ള ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരാനും അനാവശ്യമായി പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്താനും പ്രാദേശിക അധികാരികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പാകിസ്ഥാന്റെ പ്രകോപനങ്ങൾക്ക് പ്രത്യാക്രമണം നടത്തുകയാണ് ഇന്ത്യ.