സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ ഇന്നലെ നടന്ന പ്രതിഷേധത്തെ അനുകൂലിച്ച് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും, പിഡിപി നേതാവ് മെഹബൂബ മുഫ്‌തിയും. പ്രതിഷേധത്തിന്റെ ഉത്തരവാദി കേന്ദ്രസർക്കാരാണെന്ന് ഇരുവരും പറഞ്ഞു. ലഡാക്കിനായി എന്തുചെയ്തുവെന്ന് ആത്‌മപരിശോധന നടത്തണമെന്നും നേതാക്കൾ പ്രതികരിച്ചു. സംസ്ഥാന പദവി വാഗ്‌ദാനം ചെയ്ത് കശ്മീരിനെയും വഞ്ചിച്ചെന്നും നേതാക്കൾ ആരോപിച്ചു.
ലഡാക്കിൽ ഇന്നലെ യുവജന സംഘടന നടത്തിയ പ്രതിഷേധത്തിൽ വൻ സംഘർഷമാണുണ്ടായത്. കേന്ദ്രഭരണപ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ലേയിൽ ഇന്നലെ പ്രതിഷേധം നടന്നത്. നാലുപേർ കൊല്ലപ്പെട്ടു. 70 പേർക്ക് പരിക്കേറ്റു. പ്രതിഷേധക്കാർ ബിജെപി ഓഫീസ് കത്തിച്ചു. സംസ്ഥാന പദവിക്കായി നിരാഹാരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ് ചുക്കിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു സമരം.
Read more
സംഘർഷം കണക്കിലെടുത്ത് ലഡാക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണവും ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രതിഷേധക്കാർ തെരുവിലിറങ്ങി. പൊലീസുകാർക്ക് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് കണ്ണീർ വാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു.







