ഒഡിഷ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളെ 'പ്രവേശന പരീക്ഷ' എഴുതിപ്പിച്ച് നാട്ടുകാര്‍

ഒഡീഷയിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് സ്ഥാനാര്‍ത്ഥികളെ കൊണ്ട് പരീക്ഷ എഴുതിപ്പിച്ച് നാട്ടുകാര്‍. സുന്ദര്‍ഗഡ് ജില്ലയിലെ കുറ്റ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള മാലുപാട ഗ്രാമത്തിലെ നിവാസികളാണ് പരീക്ഷ നടത്തിയത്. സ്ഥാനാര്‍ത്ഥികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനായി എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും എഴുത്തു പരീക്ഷയും വാചിക പരീക്ഷയും നടത്തി.

ഫെബ്രുവരി 18 നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഒമ്പത് സ്ഥാനാര്‍ത്ഥികളേയും ഒരു പ്രാദേശിക സ്‌കൂള്‍ കാമ്പസില്‍ നടന്ന പൊതുയോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ഇവിടെ വച്ചാണ് പരീക്ഷയെ കുറിച്ച് പറഞ്ഞതെന്ന് ഒരു സ്ഥാനാര്‍ത്ഥി പറഞ്ഞു. എട്ട് പേരാണ് എത്തിയിരുന്നത്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള കാരണങ്ങള്‍, പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എന്ന നിലയിലുള്ള അഞ്ച് ലക്ഷ്യങ്ങള്‍, ക്ഷേമ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തത്തിന്റെ വിശദാംശങ്ങള്‍, ഗ്രാമപഞ്ചായത്തിലെ ഗ്രാമങ്ങളെയും വാര്‍ഡുകളെയും കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയെല്ലാമാണ് ചോദ്യങ്ങളായി ഉണ്ടായിരുന്നത്. ഫെബ്രുവരി 17ന് പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും

അതേസമയം പരീക്ഷ നടത്താന്‍ ഔദ്യോഗിക വ്യവസ്ഥകളൊന്നും ഇല്ലെന്ന് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറും ബ്ലോക്ക് ഇലക്ഷന്‍ ഓഫീസറുമായ രബിന്ദ സേത്തി പറഞ്ഞു. സംഭവത്തെ കുറിച്ച് കേട്ടിരുന്നു. പക്ഷെ ആരും ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ല. പരാതി തന്റെ അടുക്കല്‍ വന്നാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read more

ഫെബ്രുവരി 16 മുതല്‍ ഫെബ്രുവരി 24 വരെ അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 2.79 കോടി വോട്ടര്‍മാരാണ് വോട്ട് ചെയ്യുന്നത്. ഫെബ്രുവരി 26 മുതല്‍ 28 വരെയാണ് വോട്ടെണ്ണല്‍.