സഹാറ പിന്മാറിയപ്പോള്‍ സധൈര്യം ഏറ്റെടുത്തു; രാജ്യത്തിന്റെ ടീമിനെ സ്വന്തമാക്കിയ ഒഡീഷ; ലോകകപ്പിന് മുടക്കിയത് 1098.4 കോടി; ഈ മുഖ്യമന്ത്രി ഇന്ത്യന്‍ ഹോക്കിയുടെ 'അച്ഛന്‍'

ന്ത്യന്‍ ഹോക്കിയുടെ പുതിയ മുഖത്തിന്റെ ‘അച്ഛന്‍’ ആയി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. ഒരു കാലത്ത് ഇന്ത്യയില്‍ എല്ലാവരും ഏഴുതിതള്ളിയ ഹോക്കിയെ ഇന്നു കാണുന്ന ടീമാക്കിയത് അദേഹത്തിന്റെ ഉറച്ച തീരുമാനങ്ങളാണ്. ആരും സ്‌പോണ്‍സര്‍ ചെയ്യാതിരുന്ന ടീമിനെ ഒരു സംസ്ഥാനം ഏറ്റെടുക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിരുന്നു.
2018 മുതല്‍ ഇന്ത്യന്‍ ഹോക്കിയുടെ ഔദ്യോഗിക സ്‌പോണ്‍സര്‍ ഒഡീഷ സര്‍ക്കാരാണ്. നിലവിലെ ഇന്ത്യന്‍ ഹോക്കി ടീമുകളുടെ സ്പോണ്‍സര്‍ഷിപ്പ് 10 വര്‍ഷത്തേക്ക് കൂടി തുടരുമെന്ന് അദേഹം അറിയിച്ചിട്ടുണ്ട്. കായിക ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുന്ന ഏക സംസ്ഥാനമാണ് ഒഡീഷ. ഒഡീഷ ടീമിനെ ഏറ്റെടുത്ത ശേഷമാണ് 41 വര്‍ഷത്തിനിടെ ഹോക്കിയിലെ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് മെഡല്‍ നേട്ടം സ്വന്തമാക്കിയതും.

ടോക്യോയില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കലം നേടിയപ്പോള്‍, ഡൂണ്‍ സ്‌കൂളിലെ മുന്‍ ഹോക്കി ടീം ഗോള്‍കീപ്പറായിരുന്ന ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന് ആശംസകളുമായി എത്തിയത് നിരവധി പേരാണ്. 2018 മുതല്‍ ഇന്ത്യന്‍ ടീമിനെ ഒറ്റയ്ക്ക് പിന്തുണച്ചതിന് പലരും ഇദ്ദേഹത്തെ പ്രശംസിച്ചു. ദേശീയ പുരുഷ- വനിതാ ഹോക്കി ടീമുകളെ സ്പോണ്‍സര്‍ ചെയ്യുന്നതില്‍ നിന്ന് സഹാറ പിന്മാറിയപ്പോള്‍, അടുത്ത അഞ്ച് വര്‍ഷത്തേക്ക് രണ്ടു ടീമുകളെയും സ്പോണ്‍സര്‍ ചെയ്യാന്‍ തീരുമാനിച്ചത് പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ഒഡീഷ സര്‍ക്കാരാണ്. ആ സമയത്ത്, പലരും ഈ നീക്കത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ചു. എന്നാല്‍ പട്നായിക് അന്ന് പറഞ്ഞത് ഇങ്ങനെയാണ്, ‘കായികരംഗത്തെ നിക്ഷേപം യുവാക്കളിലെ നിക്ഷേപമാണ്. യുവാക്കളിലെ നിക്ഷേപം ഭാവിയിലെ നിക്ഷേപമാണ്. ‘ഈ പ്രസ്താവന സംസ്ഥാനത്തെ കായിക വികസനത്തിന്റെ പ്രചാരണ മുദ്രാവാക്യമായി മാറുകയും ചെയ്തു.

സ്‌കൂള്‍ പഠന കാലത്ത് മികച്ച ഹോക്കി താരമായിരുന്നു നവീന്‍ പട്നായിക്. ഡൂണ്‍ സ്‌കൂള്‍ ടീമിന്റെ ഗോള്‍കീപ്പറായിരുന്നു ഇദ്ദേഹം. ഇന്ത്യന്‍ ഹോക്കി ടീമുകളെ സ്പോണ്‍സര്‍ ചെയ്തത് കൊണ്ട് മാത്രം അദ്ദേഹത്തിന്റെ ഹോക്കിയോടുള്ള ഇഷ്ടം അവസാനിച്ചില്ല. സംസ്ഥാനത്ത് ഹോക്കി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും മുഖ്യമന്ത്രി കൈക്കൊണ്ടു.

പട്നായിക് സര്‍ക്കാര്‍ ഭുവനേശ്വറില്‍ ഒരു ലോകോത്തര ഹോക്കി സ്റ്റേഡിയം വികസിപ്പിക്കുകയും ചാമ്പ്യന്‍സ് ട്രോഫി (2014), ഹോക്കി വേള്‍ഡ് ലീഗ് (2017), ഒഡീഷ പുരുഷ ഹോക്കി ലോകകപ്പ് (2018) എന്നിങ്ങനെ നിരവധി ദേശീയ അന്തര്‍ദേശീയ ടൂര്‍ണമെന്റുകള്‍ വിജയകരമായി നടത്തുകയും ചെയ്തു. 2019ല്‍ കായികരംഗത്തിന് നവീന്‍ പട്നായിക് സര്‍ക്കാരില്‍ നിന്ന് ലഭിച്ച സംഭാവനകളെ മാനിച്ച്, ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍ (എകഒ) മുഖ്യമന്ത്രിക്ക് ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റ്സ് അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

ഇന്ത്യയില്‍ ലോകകപ്പ് എത്തിപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ലോകകപ്പിന് ഒഡീഷ വേദിയാവുന്നത്. ഈ ലോകകപ്പിനായി ഒഡീഷ സര്‍ക്കാര്‍ ചെലവഴിക്കുന്നത് 1098.4 കോടി രൂപയാണ്. 2018ല്‍ ലോകകപ്പിനായി 66.95 കോടി രൂപ മാത്രം ചെലവഴിച്ച സ്ഥാനത്താണിത്. പതിനേഴ് ദിവസം നീണ്ടുനില്‍ക്കുന്ന ലോകകപ്പില്‍ 16 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ടൂര്‍ണമെന്റ് നടക്കുമ്പോള്‍ സംസ്ഥാനത്തേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 70 ശതമാനത്തോളം വര്‍ധനവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ലോകകപ്പിനോട് അനുബന്ധിച്ച് 12 കോടി രൂപ ചിലവില്‍ കള്‍ച്ചറല്‍ ഫെസ്റ്റിവെല്ലും ഒഡീഷ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ഹോക്കിയുടെ സ്പോണ്‍സര്‍ കൂടിയാണ് ഒഡീഷ സര്‍ക്കാര്‍.

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം, റൂര്‍ക്കലയിലെ ബിര്‍സ മുണ്ട സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരം. ലോകത്തെ ഏറ്റവും വലിയ ഫീല്‍ഡ് ഹോക്കി സ്റ്റേഡിയമാണ്ബിര്‍സ മുണ്ട. ബിര്‍സ മുണ്ട സ്റ്റേഡിയം നിര്‍മാണത്തിനും കലിംഗ സ്റ്റേഡിയം നവീകരണത്തിനുമായി 875.78 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. ടാറ്റ സ്റ്റീലാണ് ലോകകപ്പിന്റെ ഒഫീഷ്യല്‍ പാര്‍ട്ട്ണര്‍.

Read more

സ്വര്‍ണം, വെള്ളി, ആനക്കൊമ്പ്, തുടങ്ങിയവ ഉപയോഗിച്ച് തേക്കില്‍ തീര്‍ത്ത 12 കി.ഗ്രാം ഭാരമുള്ള ട്രോഫിയാണ് ജേതാക്കള്‍ക്ക് നല്‍കുന്നത്. ഇത്തവണ ഇന്ത്യ കിരീടം നേടിയാല്‍ ടീം അംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് വ്യക്തമാക്കിയിട്ടുണ്ട്. ജേതാക്കളായാല്‍ ടീമംഗങ്ങള്‍ക്ക് 25 ലക്ഷം രൂപയാണ് ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ നല്‍കുന്നത്. വെള്ളിമെഡല്‍ ആണ് ലഭിക്കുന്നതെങ്കില്‍ തുക 15 ലക്ഷമായും വെങ്കലമായാല്‍ അത് 10 ലക്ഷമായും കുറയും. 975ല്‍ ജേതാക്കളായ ശേഷം ഇന്ത്യയ്ക്ക് ഇതുവരെ ലോകകപ്പ് സെമിഫൈനലില്‍ എത്താനായിട്ടില്ല. ഇക്കുറി ഇന്ത്യയില്‍ നടക്കുന്ന മത്സരത്തില്‍ കപ്പ് അടിച്ച് ചരിത്രം തിരുത്താനാണ് ടീമിന്റെ ശ്രമം.