സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി എൻ. വി രമണ ഇന്ന് ചുമതലയേൽക്കും

ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി എൻ വി രമണ ഇന്ന് ചുമതലയേൽക്കും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് രാഷ്ട്രപതി ഭവനിൽ 11 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ചുരുങ്ങിയ ആളുകൾക്കേ ക്ഷണം ലഭിച്ചിട്ടുള്ളു. അഭിഭാഷകർ നൽകുന്ന അത്താഴ വിരുന്നും ഇന്ന് നടന്നേക്കില്ല. നിയമിതനായ ശേഷം ചീഫ് ജസ്റ്റിസ് ആദ്യം പരിഗണിക്കുന്ന കേസ് കേൾക്കാൻ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംഷികൾക്കും അവസരമുണ്ടാകാറുണ്ട്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ഇതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെനാൽപ്പത്തിയെട്ടാം ചീഫ് ജസ്റ്റിസായി സ്ഥാനമേൽക്കുന്ന എൻ വി രമണക്ക് 2022 ഓഗസ്റ്റ് 26 വരെ പതിനാറ് മാസമാണ് കാലാവധി ഉണ്ടാകുക. കോവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് പുതിയ ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച പരിഗണിക്കും. റഫാൽ, ജമ്മു കശ്മീർ, സിഎഎ – എൻആർസി അടക്കമുള്ള നിരവധി കേസുകളും ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്ന എൻ വി രമണ പരിഗണിക്കും.

എസ് എ ബോബ്ഡെ ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും 23ന് വിരമിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ കഴിഞ്ഞാൽ നിലവിൽ സുപ്രിം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് എൻ.വി.രമണ. 1957 ഓഗസ്റ്റ് 27-ന് ജനിച്ച അദ്ദേഹത്തിന് 2022 ഓഗസ്റ്റ് 26 വരെ സർവ്വീസ് ബാക്കിയുണ്ട്.

ആന്ധ്രാപ്രദേശിലെ കർഷക കുടുംബത്തിൽ ജനിച്ച എൻ.വി.രമണ 2000 ജൂണിലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിതനാകുന്നത്. 2014-ൽ അദ്ദേഹം സുപ്രിം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.