എന്‍.എസ്.ഇ : അന്വേഷണത്തില്‍ പി. ചിദംബരം കുടുങ്ങുമോ?

നാഷണല്‍ സ്‌റ്റോക്ക് എക്‌സേഞ്ച് സി ഇ ഒ ആയിരുന്ന ചിത്രാ രാമകൃഷ്ണന്‍ തന്റെ ‘ അജ്ഞാതനായ ആത്മീയ ഗുരുവിന്് ‘ ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്തിന്റെ രഹസ്യങ്ങള്‍ ഇ മെയിലിലൂടെ ചോര്‍ത്തിക്കൊടുത്തു എന്ന ആരോപണത്തില്‍ മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തെ കുടുക്കാന്‍ ബി ജെ പി തന്ത്രം മെനയുന്നു. ഇതിപ്പോള്‍ സി ബി ഐ അന്വേഷിക്കുകയാണ്. പി ചിദംബരമാണ് ചിത്രാരാമകൃഷ്ണനെ എന്‍ എസ് ഇ യില്‍ കുടിയിരുത്തിയതെന്നും, ചിത്രയുടെ അജ്ഞാതനായ ‘ആത്മീയ ഗുരു’ ചിദംബരവുമായി അടുത്ത ബന്ധമുള്ളയാളാണെന്നും ബി ജെ പി നേതൃത്വം കരുതുന്നു. ചിത്ര രാമകൃഷ്ണനിലൂടെ പുറത്ത് പോയി എന്ന് പറയുന്ന കോര്‍പ്പറേറ്റ് രഹസ്യങ്ങളടെ അന്തിമ ഗുണഭോക്താവ് പി ചിദംബരമാണെന്നാണ് ബി ജെ പി കരുതുന്നു. ചിദംബരത്തിന്റെ വമ്പന്‍ ഇടപാടുകള്‍ക്ക് വേണ്ടിയൊരുക്കിയ നാടകമാണ് ചിത്രയുടെ ‘അജ്ഞാതനായ ആത്മീയ ഗുരുവും’ അയാളില്‍ നിന്നും നിര്‍ദേശം സ്വീകരിക്കലുമൊക്കെയെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്.

ചിദംബരത്തിനെതിരെ വീണ്ടും ബി ജെ പി തിരിയുന്ന എന്നതിന്റെ സൂചനയാണ് ഇന്നത്തെ ന്യു ഇന്ത്യന്‍ എക്‌സ്പ്രസില്‍ ആര്‍ എസ് എസിന്റെ താത്വികാചാര്യനായ എസ് ഗുരുമൂര്‍ത്തിയെഴുതിയ De-materialized yogi materialists in holy Seychelles എന്ന ലേഖനമെന്ന് കരുതുന്നു. ഈ ലേഖനത്തില്‍ ചിത്ര രാമകൃഷ്ണന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന പി ചിദംബരമായിരുന്നു എന്ന വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്്. ആര്‍ എസ് എസിന് കീഴിലുള്ള സ്വദേശി ജാഗരണ്‍ മഞ്ചിന്റെ കണ്‍വീനറും, സാമ്പത്തിക വിദഗ്്ധനും, റിസര്‍വ്വ് ബാങ്ക് ഡയറക്ടറുമാണ് എസ് ഗുരുമൂര്‍ത്തി. ആര്‍ എസ് എസ് നേതൃത്വത്തില്‍ വലിയ സ്വാധീനവും അദ്ദേഹത്തിനുണ്ട്. മോദിയുള്‍പ്പെടെയുള്ളവരുടെ സമകാലികനുമാണ് അദ്ദേഹം. അത് കൊണ്ട് തന്നെ ഗുരുമൂര്‍ത്തി പറയുന്നത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമായിരിക്കില്ലന്നുറപ്പാണ്.

ചിത്ര രാമകൃഷ്ണനെ ഇതിനകം സി ബി ഐ ചോദ്യം ചെയ്ത് കഴിഞ്ഞു. നാഷണല്‍ സ്‌റ്റോക്ക് ഏക്‌സേഞ്ചിലേക്ക് ചിത്ര കൊണ്ടുവന്ന ആനന്ദ് സുബ്രമണ്യത്തെയും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തു കഴിഞ്ഞു. ചിത്രയും, ആനന്ദുമെല്ലാം ചിദംബരത്തിന്റെ റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിച്ചിരുന്നവരാണെന്നും ഇവരുടെ നീക്കങ്ങളുടെയെല്ലം പ്രയോജനം പി ചിദംബരത്തിനാണുണ്ടായിരിക്കുന്നതെന്നുമുള്ള വാര്‍ത്തകള്‍ നേരത്തെയുണ്ടായിരുന്നു. ബിനാമി പേരുകളില്‍ ചിദംബരം നൂറുക്കണക്കിന് കോടി രൂപയുടെ ഷെയറുകള്‍ വാങ്ങിക്കൂട്ടിയെന്നും അതിനെല്ലാം എന്‍ എസ് ഇ യെ ‘ മാനിപ്പുലേറ്റ്’ ചെയ്തിട്ടുണ്ടാകമെന്നും ഗുരുമൂര്‍ത്തി തന്റെ ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സംസ്ഥാന ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത്ഷായെ രണ്ട് മാസം ജയിലില്‍ ഇട്ടിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന പി ചിദംബരമാണ് അതിന് പിന്നിലെന്ന് മോദിയും അമിത്ഷായും വിശ്വസിക്കുന്നു. നരേന്ദ്രമോദിയാകാട്ടെ നീണ്ട 36 മണിക്കൂറാണ് സി ബി ഐ ചോദ്യം ചെയ്യലിന് വിധേയനായത്. ഇതോടെ ചിദംബരം അവരുടെ കണ്ണിലെ കരടായി മാറി. എന്‍ ഡി എ ഭരണം വരികയും മോദി പ്രധാനമന്ത്രിയും, അമിത്ഷാ ആഭ്യന്തര മന്ത്രിയുമാവുകയും ചെയ്തപ്പോള്‍ ഐ എന്‍ എക്‌സ് മീഡിയ കേസില്‍ പെടുത്തി മൂന്ന് മാസം ചിദംബരത്തെ തീഹാര്‍ ജയിലില്‍ അടിച്ചിരുന്നു. എന്നിട്ടും മോദി- ഷാ മാരുടെ മനസിലെ ചിദംബരത്തോടുള്ള പക ഇനിയും അവസാനിച്ചിട്ടില്ലന്നാണ് സൂചന. അത് കൊണ്ട് തന്നെ ചിത്ര രാമകൃഷ്ണയുമായി ബന്ധപ്പെട്ടുളള എന്‍ എസ് ഇ വിവാദത്തില്‍ എങ്ങിനെയെും ചിദംബരത്തെ കുടുക്കിയിടാനാണ് ബി ജെ പി കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്.