പണം വാങ്ങിയെന്ന് പ്രചരിപ്പിക്കുന്നത് തടയണം; ഹൈക്കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി നേരിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്; മഹുവ മൊയ്ത്രയുടെ ഹര്‍ജി തള്ളി

ലോകസഭയില്‍ ചോദ്യം ചോദിക്കുന്നതിന് ബിസിനസുകാരനില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണങ്ങള്‍ തടയണമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ ഹര്‍ജി ഡല്‍ഹി ഹൈകോടതി തള്ളി. ബിജെപി എംപി നിഷികാന്ത് ദുബെ, അഭിഭാഷകന്‍ ആനന്ദ് ദേഹ്‌റായി എന്നിവരെ പ്രചാരണം നടത്തുന്നതില്‍ നിന്ന് തടയണമെന്നാവശ്യപ്പെട്ടാണ് മഹുവ മൊയ്ത്ര ഹര്‍ജി നല്‍കിയത്.

നേരത്തെ, ലോക്സഭയില്‍ ചോദ്യം ചോദിക്കുന്നതിനു പണം വാങ്ങിയെന്ന സംഭവത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത വിലക്കണമെന്നാവശ്യപ്പെട്ട് മഹുവ മൊയ്ത്ര ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസില്‍ അന്വേഷണം നടത്തുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതും വിലക്കണമെന്നാണ് മഹുവ ഡല്‍ഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്.

അന്വേഷണവുമായി ബന്ധപ്പെട്ട് രഹസ്യാത്മകവും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഇഡി ചോര്‍ത്തുന്നത് തടയണമെന്നായിരുന്നു മഹുവയുടെ ആവശ്യം. ഈ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നതായിരുന്നു മറ്റൊരാവശ്യം. എന്നാല്‍, മഹുവയുടെ വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്നും ജസ്റ്റീസ് സുബ്രഹ്മണ്യം പ്രസാദ് വ്യക്തമാക്കി ഹര്‍ജി തള്ളിയിരുന്നു.

ലോക്സഭയില്‍ ചോദ്യം ചോദിക്കുന്നതിനു പണം വാങ്ങി എന്നു പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ മഹുവയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയിരുന്നു.