വെറുതെയല്ല മോദി പത്രസമ്മേളനം വിളിക്കാത്തതെന്ന് കോണ്‍ഗ്രസ്, രാജ്യത്തെ നാണം കെടുത്തുന്ന മോദി പഠിച്ചിറങ്ങിയത് 'നാഗ്പൂരില്‍' നിന്നാണോ എന്നും 'റഡാര്‍ സിദ്ധാന്ത'ത്തെയും ഇ മെയില്‍ വിവാദത്തെയും ട്രോളി കോണ്‍ഗ്രസ്

“റഡാര്‍ സിദ്ധാന്തവും” 87 ല്‍ ഡിജിറ്റല്‍ പടമെടുത്ത് ഈ മെയില്‍ അയച്ചുവെന്ന തരത്തിലുള്ള മണ്ടത്തരങ്ങളും എഴുന്നെള്ളിച്ച് രാജ്യത്തെ നാണം കെടുത്തുകയാണ് നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ്. ഇ മെയില്‍ സംവിധാനം വരുന്നതിന് മുമ്പ് ഈ മെയില്‍ അയച്ചുവെന്നാണ് മോദി പറയുന്നത്. ഇത്തരം സിദ്ധാന്തങ്ങള്‍ മോദി സ്വായത്തമാക്കിയത് നാഗ്പൂരിലെ വാട്‌സാപ്പ് സര്‍വ്വകലാശാലയില്‍ നിന്നാണോ എന്നും കോണ്‍ഗ്രസ് ചോദിച്ചു.

പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം വിളിക്കാത്തത് നന്നായി എന്നും അല്ലെങ്കില്‍ അബദ്ധങ്ങളുടെ കുത്തൊഴുക്ക് ഉണ്ടാകുമായിരുന്നുവെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.
ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി തന്റെ സിദ്ധാന്തം അവതരിപ്പിച്ചത്. ബാലാകോട്ടില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ തീരുമാനിച്ച ദിവസം പെരുമഴയും കാര്‍മേഘങ്ങളുമായിരുന്നു അത്‌ കൊണ്ട് സൈന്യം ആക്രമണം നടത്താന്‍ ആദ്യമൊന്ന് അറച്ചു.

എന്നാല്‍ പാക് റഡാറുകളില്‍ നിന്ന് ഇന്ത്യന്‍ പോര്‍വിമാനങ്ങളെ മറയ്ക്കാന്‍ മഴമേഘങ്ങള്‍ക്ക് കഴിയുമെന്ന തന്റെ നിര്‍ദേശം പരിഗണിച്ചാണ് അതേ ദിവസം തന്നെ മിന്നലാക്രമണം നടത്തിയതെന്നായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം.എന്നാല്‍ വിചിത്ര “മേഘ സിദ്ധാന്തം” വിവാദമായതോടെ ബിജെപി അഭിമുഖം മുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇ മെയിലില്ലാത്ത കാലത്ത് ഡിജിറ്റല്‍ ചിത്രമെടുത്ത് ഇ മെയില്‍ അയച്ചുവെന്ന മോദിയുടെ മറ്റൊരു വാര്‍ത്ത വരുന്നത്. പെരുംനുണയനെന്ന പേരില്‍ നൂറു കണക്കിന് ട്രോളുകളാണ് ഇതോടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.