സുതാര്യമല്ലാത്ത പി.എം. കെയേഴ്സിലേക്ക് പത്തുകോടി നല്‍കിയതും ഇതേ ഷവോമി; മഹുവ മോയിത്ര

വിദേശനാണ്യ വിനിമയ ചട്ടലംഘനത്തിന് പിന്നാലെ സ്മാര്‍ട്ട് ഫോണ്‍ ഭീമന്‍ ഷവോമി ഇന്ത്യയുടെ 5,551.27 കോടിരൂപ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കണ്ടുകെട്ടിയിരുന്നു. ഇതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവാ മോയിത്ര. ട്വിറ്ററിലൂടെയാണ് അവരുടെ പ്രതികരണം.

വിദേശനാണ്യ വിനിമയ ചട്ടലംഘനത്തിന് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ഭീമന്‍ ഷവോമിയുടെ 5,500 കോടിയുടെ സമ്പാദ്യം ഇ.ഡി. കണ്ടുകെട്ടി. ഇതേ ഷവോമിക്കാണ്, സുതാര്യമല്ലാത്ത പി.എം. കെയേഴ്സ് ഫണ്ടിലേക്ക് പത്തുകോടിരൂപ സംഭാവന ചെയ്യാന്‍ അനുമതി നല്‍കിയതും.

പാര്‍ലമെന്റിലെ ഞങ്ങളുടെ എല്ലാവരുടെയും ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി- മഹുവ പറഞ്ഞു. ഫെമ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളിലെ 5,551.27 കോടിരൂപ ഇ.ഡി. പിടിച്ചെടുത്തത്. കമ്പനിയുടെ അനധികൃത പണം അയക്കലുമായി ബന്ധപ്പെട്ട് ഇക്കൊല്ലം ഫെബ്രുവരിയില്‍ ഇ.ഡി. അന്വേഷണം ആരംഭിച്ചിരുന്നു.

ചൈന ആസ്ഥാനമായുള്ള ഷവോമി ഗ്രൂപ്പിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ഷവോമി ഇന്ത്യ അഥവാ ഷവോമി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ഫെമ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളിലെ 5,551.27 കോടിരൂപ ഇ.ഡി. പിടിച്ചെടുത്തത്. കമ്പനിയുടെ അനധികൃത പണം അയക്കലുമായി ബന്ധപ്പെട്ട് ഇക്കൊല്ലം ഫെബ്രുവരിയില്‍ ഇ.ഡി. അന്വേഷണം ആരംഭിച്ചിരുന്നു.