ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും; കോണ്‍ഗ്രസുമായി സഖ്യമില്ല; ഭാരത് ജോഡോ യാത്ര വരുന്നത് അറിയിച്ചില്ല; ഇന്ത്യ മുന്നണി തകര്‍ത്ത് മമത

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമുണ്ടാക്കില്ല. ഫലം വന്നതിന് ശേഷം ശേഷം മാത്രമേ ഇന്ത്യ സഖ്യവുമായി ചേരണോ എന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ബംഗാളില്‍ ഞങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കാനാണ് തീരുമാനം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലേക്ക് വരുന്ന കാര്യം തന്നെ അറിയിക്കാനുള്ള മര്യാദ പോലും കോണ്‍ഗ്രസ് കാണിച്ചില്ലെന്നും അവര്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ച നടക്കുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മമത നയം വ്യക്തമാക്കിയത്. ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മുമായി സഖ്യത്തിന് തയ്യാറന്ന് മമത പറഞ്ഞിരുന്നുവെങ്കിലും ഇരു പാര്‍ട്ടികളും അനുകൂല നിലപാട് എടുത്തിരുന്നില്ല.

ടിഎംസി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ഒറ്റക്ക് മത്സരിക്കുന്നതിന് തയ്യാറെടുക്കണമെന്ന് മമത വ്യക്തമാക്കിയിരുന്നു. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടിയിട്ടില്ലന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ രണ്ടു സീറ്റ് നല്‍കാമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനം കോണ്‍ഗ്രസ് തള്ളിയിരുന്നു. ആറ് സീറ്റെങ്കിലും വേണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടെങ്കിലും മമത തയാറായിരുന്നില്ല.