'അനുമതിയില്ലാതെ മത ഘോഷയാത്രകള്‍ പാടില്ല, ഉച്ചഭാഷിണിയുടെ ശബ്ദം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകരുത്': യോഗി ആദിത്യനാഥ്

പരമ്പരാഗത മത ഘോഷയാത്രകള്‍ക്ക് മാത്രമേ ഉത്തര്‍പ്രദേശില്‍ അനുമതി നല്‍കൂവെന്നും അനുമതിയില്ലാതെ ഇത്തരം മതഘോഷ യാത്രകള്‍ സംഘടിപ്പിക്കരുതെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹനുമാന്‍ ജയന്തി ദിനത്തില്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.

മൈക്കുകളും ഉച്ചഭാഷിണികളും ഉപയോഗിക്കാം, എന്നാല്‍ അതിന്റെ ശബ്ദം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നു ഉറപ്പുവരുത്തണം. ഉത്തര്‍പ്രദേശില്‍ എല്ലാവര്‍ക്കും അവരവരുടെ ആരാധനാ രീതി പിന്തുടരാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹി, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ മത ആചാരവുമായി ബന്ധപ്പെട്ടു നടന്ന ഘോഷയാത്രയില്‍ സംഘര്‍ഷമുണ്ടായിരുന്നു. മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഉച്ചഭാഷിണിയെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ഈ സാഹചര്യത്തിലാണ് യുപിയില്‍ സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിച്ചത്.

ഈദ്, അക്ഷയ തൃതീയ ആഘോഷങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ നീക്കം. മത ആചാരവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികളില്‍ സമാധാനവും ഐക്യവും നിലനിര്‍ത്തുമെന്നു വാഗ്ദാനം ചെയ്യുന്ന സത്യവാങ്മൂലം നിര്‍ബന്ധമായും സംഘാടകര്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.