"ജീവൻ അപകടത്തിലാക്കി ഉത്സവം ആഘോഷിക്കാൻ ഒരു മതവും, ദൈവവും പറയുന്നില്ല": കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉത്സവ സീസണുമായി ബന്ധപ്പെട്ട മുൻകരുതലുകളെ കുറിച്ച് ജനങ്ങളെ ബോധവൽകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. ഒരാളുടെ വിശ്വാസമോ മതമോ തെളിയിക്കാൻ ഉത്സവങ്ങളിലും മറ്റും ആളുകൾ ഒത്തുകൂടേണ്ട ആവശ്യമില്ല എന്ന് കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു. വീടുകളിൽ ഇരുന്ന് ദൈവത്തെ പ്രാർത്ഥിക്കാമെന്നും എല്ലാവരും അവരവരുടെ കുടുംബത്തോടൊപ്പം ഉത്സവങ്ങൾ ആഘോഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദുർഗാ പൂജ, ദസറ, ദീപാവലി, ഛാത്ത് പൂജ എന്നീ ആഘോഷങ്ങൾ വരാനിരിക്കെ, ജനങ്ങൾ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് കോവിഡ് വ്യാപനം രൂക്ഷമാകുമോ എന്ന ആശങ്കയിലാണ് കേന്ദ്ര സർക്കാർ. കേരളത്തിൽ നിരവധി ദിവസങ്ങളായി കോവിഡ് കേസുകൾ വൻതോതിൽ വർദ്ധിച്ചുവരികയാണെന്നും ഇതിലെ പല കേസുകൾക്കും ഓണഘോഷവുമായി വളരെയധികം ബന്ധമുണ്ടെന്നും ഒക്ടോബർ ആറിന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

“ജീവൻ അപകടത്തിലാക്കി ഉത്സവങ്ങൾ ആഘോഷിക്കണമെന്ന് ഒരു മതനേതാക്കളും പറയുന്നില്ല. പ്രാർത്ഥിക്കാൻ വലിയ പന്തലുകളിലേക്ക് പോകണമെന്ന് ഒരു ദൈവവും പറയുന്നില്ല. പുറത്ത് തീ ഉണ്ടെന്ന് അറിഞ്ഞിട്ടും നിങ്ങൾ ആ തീയിലേക്ക് മതത്തിന്റെ പേരിൽ പോകുകയാണെങ്കിൽ  പിന്നെ ഇത്തരം ഉത്സവങ്ങളുടെ പ്രസക്തി എന്താണ്,” മന്ത്രി ഡോ. ഹർഷ് വർധൻ ശക്തമായ ഭാഷയിൽ പറഞ്ഞു.

“ഉത്സവങ്ങൾ ആഘോഷിക്കുമ്പോൾ കൊറോണ വൈറസ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ നമ്മൾ അശ്രദ്ധരാണെങ്കിൽ, രാജ്യത്തെ കോവിഡ്-19 സ്ഥിതി വീണ്ടും വഷളാകും, മാത്രമല്ല ഇത് നമ്മൾക്ക് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും, ”ഹർഷ് വർധൻ ഒരു വീഡിയോ കോൺഫെറെൻസിൽ പറഞ്ഞു.