സത്യവാങ്മൂലത്തില്‍ സ്ഥാനാർത്ഥിയുടെയും ബന്ധുക്കളുടെയും ജംഗമ വസ്തുക്കള്‍ എല്ലാം വെളിപ്പെടുത്തേണ്ടതില്ല:സുപ്രീംകോടതി

സത്യവാങ്മൂലത്തില്‍ സ്ഥാനാർത്ഥിയുടെയും ബന്ധുക്കളുടെയും ജംഗമ വസ്തുക്കള്‍ എല്ലാം വെളിപ്പെടുത്തണമെന്ന് നിർബന്ധമില്ലെന്ന് സുപ്രീംകോടതി. അരുണാചല്‍ പ്രദേശിലെ സ്വതന്ത്ര എംഎല്‍എ കാരിഖോ ക്രിയുടെ തിരഞ്ഞെ‍ടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദ് ചെയ്താണ് സുപ്രീംകോടതിയുടെ വിധി. ഓരോ കേസിലും ഓരോ സാഹചര്യമായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വോട്ടെടുപ്പിനെ ബാധിക്കാത്ത സ്വകാര്യ ജംഗമ വസ്തുക്കള്‍ എല്ലാം വെളിപ്പെടുത്തേണ്ടതില്ലെന്നും എന്നാല്‍ ജീവിത സാഹചര്യം അറിയാന്‍ ഉയര്‍ന്ന മൂല്യമുള്ള സ്വകാര്യവസുക്കള്‍ സ്ഥാനാര്‍ത്ഥികള്‍ വെളിപ്പെടുത്തണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. സ്ഥാാനാര്‍ഥിയുടെ സ്വകാര്യ ജീവതവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ആഴത്തില്‍ അറിയുക എന്നത് വോട്ടര്‍മാരുടെ അവകാശമല്ലെന്നും ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, പി വി സജ്ജയ് കുമാര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ഭാര്യയുടെയും മകന്‍റെയും പേരിലുള്ള മൂന്ന് കാറുകള്‍ സത്യവാങ്മൂലത്തില്‍ കാണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കാരിഖോക്കെതിരെയുള്ള നടപടി. ഈ വിധിയോടെ, അരുണാചൽ പ്രദേശിലെ തേസു നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ കാരിഖോ ക്രിയുടെ 2019 ലെ തിരഞ്ഞെടുപ്പ് സുപ്രീം കോടതി ശരിവച്ചു.