കാത്തിരിപ്പിന് വിരാമം, ചീറ്റകൾ എത്തി, പ്രധാനമന്ത്രി തുറന്നുവിടും

ഇന്ത്യയില്‍ ചീറ്റകളുടെ വംശനാശം പരിഹരിക്കാന്‍ നമീബിയയില്‍നിന്ന് എട്ട് ചീറ്റകളെ ഗ്വാളിയറിലെത്തിച്ചു. പ്രത്യേക കാര്‍ഗോ വിമാനത്തില്‍ എത്തിച്ച ചീറ്റകളെ ഹെലികോപ്റ്ററില്‍ മധ്യപ്രദേശിലെ നോ ദേശീയോദ്യാനത്തിലേക്ക് കൊണ്ടുപോകും. ജഖോഡ പുല്‍മേടുകളിലുള്ള ക്വാറന്റീന്‍ അറകളിലേക്ക് പിറന്നാള്‍ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇവയെ തുറന്നുവിടും.

എട്ട് ചീറ്റകളാണുള്ളത്. അഞ്ച് പെണ്ണും മൂന്ന് ആണും. രണ്ട് വയസ് മുതല്‍ ആറ് വയസ് വരെ പ്രായമുള്ളവര്‍. ആണ്‍ ചീറ്റകളില്‍ രണ്ട് പേര്‍ സഹോദരങ്ങളാണ്. ഒത്ജിവരോംഗോ റിസര്‍വില്‍ നിന്നാണ് ഇവരെ പിടിച്ചത്. ഒറ്റ പ്രസവത്തില്‍ ജനിക്കുന്ന ആണ്‍ ചീറ്റകള്‍ ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ജീവിക്കും. അതാണ് സഹോദരങ്ങളെ ഒരുമിച്ച് അയക്കാന്‍ കാരണം. മൂന്നാമത്തെ ആണ്‍ ചീറ്റ എരിണ്ടി റിസര്‍വില്‍ നിന്നാണ്. പ്രായം നാല് വയസ്. ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് തെക്ക് കിഴക്കന്‍ നമീബിയയില്‍ നിന്ന് രക്ഷിച്ചെടുത്തതാണ് സംഘത്തിലെ ആദ്യ പെണ്‍ ചീറ്റയെ.

അമ്മ മരിച്ച കാട്ടുതീയില്‍ നിന്ന് രക്ഷപ്പെട്ട ഈ ചീറ്റ 2020 സെപ്റ്റംബര്‍ മുതല്‍ സിസിഎഫിന്റെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലായിരുന്നു. ഒരു നമീബിയന്‍ വ്യാപാരിയുടെ സ്വകാര്യ ഭൂമിയില്‍ നിന്ന് 2022 ജൂലൈയില്‍ പിടിച്ചതാണ് രണ്ടാമത്തെ പെണ്‍ ചീറ്റയെ. മൂന്നാമത്തെ പെണ്‍ ചീറ്റ എരിണ്ടി റിസര്‍വില്‍ നിന്നാണ്. നാലാം ചീറ്റയെ 2017-ല്‍ ഒരു കൃഷിയിടത്ത് നിന്നും അവശനിലയില്‍ കണ്ടെത്തിയതാണ്.

2019 ഫെബ്രുവരിയില്‍ വടക്ക് പടിഞ്ഞാറന്‍ നമീബിയയില്‍ നിന്ന് പിടിച്ചതാണ് സംഘത്തിലെ അവസാനത്തെ ചീറ്റയെ. എട്ട് പേരെയും ആവശ്യമായ കുത്തിവയ്പ്പുകളും പരിശോധനയും കഴിഞ്ഞ ശേഷം മയക്കി കിടത്തിയാണ് വിമാനത്തില്‍ കൊണ്ടുവന്നത്.