ഉചിതമായ വാദങ്ങള്‍ ഉന്നയിക്കൂ; ഹിന്‍ഡന്‍ബര്‍ഗ് വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെ വിലക്കാനാവില്ല; അദാനി വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി

വ്യവസായ ഭീമന്‍ അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ തടയാനാവില്ലെന്ന് സുപ്രീംകോടതി. കോടതി ഉത്തരവ് വരുന്നതു വരെ അദാനി -ഹിന്‍ഡന്‍ബര്‍ഗ് വിഷയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ഹര്‍ജി തള്ളികൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഹിന്‍ന്‍ബര്‍ഗ് റിപ്പോര്‍ട്ട് സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഡ്വ. എം.എല്‍. ശര്‍മ നല്‍കിയ പൊതു താത്പര്യ ഹരജിയിലും മാധ്യമങ്ങള്‍ വിഷയം സെന്‍സേഷനാക്കുകയാണെന്ന് ആരോപിച്ചിരുന്നു. ഇക്കാര്യത്തിലും കൂടി വ്യക്തത വരുത്തിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉത്തരവ് പുറത്തിറക്കിയത്.

മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനല്ല, ഉചിതമായ വാദങ്ങള്‍ ഉന്നയിക്കൂവെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ബെഞ്ച് ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങള്‍ അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അത് തടയണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍, യുക്തിസഹമായ വാദങ്ങള്‍ ഉന്നയിക്കാന്‍ ചീഫ്ജസ്റ്റിസ് നിര്‍ദേശിച്ചു. ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ക്കുണ്ടായ ഇടിവ് കാരണം നിക്ഷേപകര്‍ക്ക് ലക്ഷകണക്കിന് കോടി നഷ്ടപ്പെട്ട കാര്യം സുപ്രീംകോടതി നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയന്ത്രണസംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ വിദഗ്ധസമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി നേരത്തെ തീരുമാനിച്ചിരുന്നു. സമിതി അംഗങ്ങള്‍, സമിതി പരിഗണനാവിഷയങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ആരൊക്കെ സമിതി അംഗങ്ങളാകണമെന്നത് ഉള്‍പ്പടെ കേന്ദ്രസര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ നല്‍കിയ ശുപാര്‍ശ തള്ളിയാണ് സുപ്രീംകോടതി സ്വന്തം നിലയ്ക്ക് സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന ഒരു ഭാഗത്തിന്റെ ആവശ്യത്തോട് ആര്‍ക്കും വിയോജിക്കാനാവില്ലെന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അദാനി ഗ്രൂപ്പിനെതിരെയോ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് സംബന്ധിച്ചോ ഉള്ള അന്വേഷണത്തെ എതിര്‍ക്കുന്നില്ല. സെബി അടക്കമുള്ള സ്ഥാപനങ്ങള്‍ അവരുടെ കടമ കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട്, ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും കേന്ദ്രത്തിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിലപാട് അറിയിച്ചിരുന്നു.

നേരത്തെ, ഇന്ത്യന്‍ നിക്ഷേപകരെ സംരക്ഷിക്കുന്നതിനുള്ള റെഗുലേറ്ററി മെക്കാനിസം അവലോകനം ചെയ്യാന്‍ ഒരു വിദഗ്ധ സമിതി രൂപീകരിക്കണമെന്ന ഉത്തരവ് കോടതി ഓര്‍മിപ്പിച്ചു. ഈ വിദഗ്ധ സമിതിക്കായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ മുദ്രവെച്ച കവറില്‍ നല്‍കിയത് കോടതി സ്വീകരിച്ചിരുന്നില്ല. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെതിരായ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹരജിയും അദാനി ഗ്രൂപ്പിനെതിരായി അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹരജിയുമാണ് കോടതി പരിഗണിക്കുന്നത്.