'കുറ്റബോധമില്ല, ശരിയെന്ന് തോന്നിയത് ചെയ്തു, ദൈവമാണ് പ്രേരണ'; ഷൂ എറിഞ്ഞത്തിൽ അഭിഭാഷകൻ രാകേഷ് കിഷോർ, കേസെടുക്കേണ്ടെന്ന് ചീഫ് ജസ്റ്റിസ്

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ അതിക്രമത്തിൽ കുറ്റബോധമില്ലെന്ന് അഭിഭാഷകൻ രാകേഷ് കിഷോർ. ശരിയെന്ന് തോന്നിയത് ചെയ്തെന്നും അതിന് പ്രേരണ ദൈവമാണെന്നുമാണ് രാകേഷ് കിഷോറിന്റെ പ്രതികരണം. എന്ത് പ്രത്യാഘാതവും നേരിടാൻ തയ്യാറെന്നും രാകേഷ് കിഷോർ പറഞ്ഞു.

അതേസമയം ചീഫ് ജസ്റ്റിസിന് പിന്തുണയറിയിച്ച് പ്രധാനമന്ത്രിയടക്കം നേതാക്കൾ രം​ഗത്തെത്തി. അക്രമത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസിനെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. വിവിധ അഭിഭാഷക സംഘടനകളും പ്രതിഷേധം അറിയിച്ചു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് സുപ്രീംകോടതിക്ക് മുന്നിൽ അഭിഭാഷകർ പ്രതിഷേധിക്കും.

അഭിഭാഷകനെതിരെ കേസെടുക്കേണ്ട എന്ന നിലപാടിലാണ് ചീഫ് ജസ്റ്റിസ്. അഭിഭാഷകന് എതിരെ കൂടൂതൽ നടപടികൾ ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചതോടെ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചു. ഷൂവും കൈവശമുള്ള രേഖകളും തിരികെ നൽകി. അതേസമയം അഭിഭാഷകനെ ബാർ കൗൺസിൽ സസ്പെൻഡ് ചെയ്തു. കിഷോറിനെതിരെ കൗൺസിൽ അച്ചടക്ക നടപടികളും തുടങ്ങി.

ഇന്നലെ രാവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബിആർ ഗവായിയുടെ ബെഞ്ച് ചേർന്ന സമയത്താണ് കോടതി മുറിക്കുള്ളിൽ നാടകീയ രംഗങ്ങൾ നടന്നത്. അഭിഭാഷകർ കേസ് പരാമർശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബിആർ ഗവായിക്കുനേരെ ഷൂ എറിയാൻ ശ്രമിച്ചത്. സനാതന ധർമ്മത്തെ അപമാനിക്കുന്നത് സഹിക്കാൻ ആകില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിഭാഷകൻ രാകേഷ് കിഷോറിന്റെ അതിക്രമം. കൃത്യസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞു, പിന്നീട് പൊലീസിന് കൈമാറി. കോടതി നടപടികൾ തുടർന്ന ചീഫ് ജസ്റ്റിസ് ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് പ്രതികരിച്ചു.

Read more

മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രത്തിലെ 7 അടിയുള്ള വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നതിനിടെ, “ഇതു വെറും പബ്ളിസിറ്റിക്കു വേണ്ടിയുള്ള പരിപാടിയല്ലേ?.. നിങ്ങൾ ഭഗവാൻ വിഷ്ണുവിന്റെ യഥാർഥ, ശക്തനായ ഭക്തനാണെങ്കിൽ നിങ്ങളുടെ ദൈവത്തോടു നന്നായി പ്രാർത്ഥിച്ചു നോക്കുകയല്ലേ വേണ്ടത്? ദൈവത്തോട് തന്നെ ചെയ്യാൻ പറഞ്ഞു നോക്കൂ” എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ ചില ഹിന്ദു സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇതാണ് അതിക്രമത്തിന് കാരണം.