ഗോഡ്‌സെ അനുകൂല പരാമര്‍ശം: പ്രഗ്യാ സിംഗിനെതിരെ നടപടിയില്ല

ഗോഡ്‌സെ അനുകൂല പരാമര്‍ശത്തില്‍ പ്രഗ്യസിംഗ് താക്കൂറിനെതിരെ നടപടി വേണ്ടെന്ന് ബിജെപി. പരാമര്‍ശത്തില്‍ നടപടി വേണ്ടെന്ന് തീരുമാനിച്ചത് അമിത് ഷാ സ്ഥാനം ഒഴിയുന്നതിന് മുമ്പാണെന്നാണ് വ്യക്തമാകുന്നത്. പാര്‍ട്ടിയിലെ തീവ്ര നിലപാടുകാരുടെ ഗ്രൂപ്പിന് നേതൃത്വം കീഴടങ്ങിയെന്നാണ് വിലയിരുത്തലുകള്‍.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് ബിജെപി എംപി പ്രഗ്യസിംഗ് പാര്‍ലമെന്റിലടക്കം അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പ്രഗ്യയെ പരസ്യമായി തള്ളിപറഞ്ഞ് അന്ന് രംഗത്തെത്തി. രാഷ്ട്രപിതാവിന്റെ ഘാതകനെ വാഴ്ത്തിയ പ്രഗ്യക്ക് മാപ്പില്ലെന്നും നടപടിയെടുക്കുമെന്നുമാണ് ഇരുവരും വ്യക്തമാക്കിയത്.

പാര്‍ട്ടി കൈവിട്ടതോടെയും പാര്‍ലമെന്റിലടക്കം പ്രതിഷേധം കനത്തതോടെയും പരാമര്‍ശത്തില്‍ അന്ന് പ്രഗ്യക്ക് മാപ്പ് പറയേണ്ടിവന്നു. പ്രസ്താവന ആരെയെങ്കിലും വേദനപ്പിച്ചുവെങ്കില്‍ ഖേദമറിയിക്കുന്നുവെന്നും വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും മഹാത്മഗാന്ധിയെ അപമാനിച്ചിട്ടില്ലെന്നുമായിരുന്നു പ്രഗ്യ പറഞ്ഞത്.

എന്നാല്‍ പാര്‍ലമെന്റിന് പുറത്ത് പലപ്പോഴും പ്രഗ്യ ഗോഡ്‌സയെ വാഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. അന്നും മോദി ശക്തമായി വിമര്‍ശിച്ചിരുന്നു. പ്രഗ്യയുടെ വാക്കുകള്‍ അതിദാരുണമെന്നും ഗാന്ധിയെ അപമാനിച്ച പ്രഗ്യക്ക് തനിക്കൊരിക്കലും മാപ്പ് നല്‍കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മോദിയുടെ വാക്കുകള്‍ പോലും പാഴ്വാക്കാകുകയാണെന്നാണ് വ്യക്തമാകുന്നത്.