ജനസംഖ്യാ നിയന്ത്രണത്തിന്റെ കാരണം വിശദീകരിച്ച് വെട്ടിലായ നിതീഷ് കുമാര്‍ മാപ്പ് പറഞ്ഞു തടിയൂരാന്‍ ശ്രമം; മുഖ്യന്‍ പറഞ്ഞത് ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചാണെന്ന ഉപമുഖ്യമന്ത്രിയുടെ ന്യായീകരണവും വിലപ്പോയില്ല

‘വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ക്ക് ലൈംഗിക ബന്ധത്തിനിടെ ഭര്‍ത്താവിനെ നിയന്ത്രിക്കാനാകും’

ബിഹാര്‍ നിയമസഭയില്‍ ജനസംഖ്യാ നിയന്ത്രണത്തിന്റെ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നടത്തിയ ഈ പരാമര്‍ശം രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. ജനസംഖ്യാ നിയന്ത്രണത്തിന്റെ ഉത്തരവാദിത്തം സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്ന് പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ നിതീഷ് കുമാറിനെതിരെ രാഷ്ട്രീയമായി തന്നെ ബിജെപി രംഗത്തെത്തുകയും സഭയിലും പുറത്തും ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു. പിന്നാലെ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയും രംഗത്തെത്തുകയും ബിഹാര്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

വിഷയം കൈവിട്ട് പോകുമെന്ന് മനസിലായ സാഹചര്യത്തില്‍ തന്റെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നുവെന്നും ആരേയെങ്കിലും പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്നും പറഞ്ഞു.

‘ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകള്‍ ഞാന്‍ തിരിച്ചെടുക്കുന്നു. എന്റെ വാക്കുകള്‍ തെറ്റായി തോന്നിയെങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു. എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു’

ആരേയും വേദനിപ്പിക്കാനായിരുന്നില്ല എന്റെ വാക്കുകളെന്നും വിദ്യാഭ്യാസം ജനസംഖ്യ നിയന്ത്രണത്തില്‍ പ്രധാനപ്പെട്ട കാര്യമാണെന്ന് താന്‍ കരുതുന്നെന്നും നിതീഷ് കുമാര്‍ വിശദീകരിച്ചു.

ബിഹാറിലെ ഫെര്‍ട്ടിലിറ്റി നിരക്ക് 4.2ല്‍ നിന്ന് 2.9 ശതമാനമായി കുറഞ്ഞതിന്റെ കാരണം നിയമസഭയില്‍ വിശദീകരിക്കവെയാണ് നിതീഷ് കുമാറിന്റെ ഭാഗത്ത് നിന്ന് വിവാദ പരാമര്‍ശമുണ്ടായത്. മുഖ്യമന്ത്രി വൃത്തികെട്ട പരാമര്‍ശം നടത്തുന്നതിനൊപ്പം മോശം അംഗവിക്ഷേപം നടത്തിയെന്നും നിയമസഭയിലടക്കം ബിജെപി പ്രതിനിധികള്‍ ആറോപിച്ചു.
ജനസംഖ്യ നിയന്ത്രിക്കുന്നതിന് സ്ത്രീകള്‍ക്കിടയില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറയവെ വിദ്യാസമ്പന്നയായ സ്ത്രീക്ക് ലൈംഗികബന്ധത്തിനിടെ, ഭര്‍ത്താവിനെ നിയന്ത്രിക്കാനാവുമെന്നും അങ്ങനെ ജനസംഖ്യ നിയന്ത്രിക്കാനാകുമെന്നുമാണ് നിതീഷ് കുമാര്‍ പറഞ്ഞുവെച്ചത്.

സ്ത്രീവിരുദ്ധതയാണ് ബിഹാര്‍ മുഖ്യമന്ത്രി പറഞ്ഞതെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ രംഗത്തുവന്നു. മുഖ്യമന്ത്രി സ്‌കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചാണ് സംസാരിച്ചതെന്നായിരുന്നു യാദവിന്റെ അവകാശവാദം. മുഖ്യമന്ത്രി പറഞ്ഞതെല്ലാം ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചായിരുന്നുവെന്നും ഈ വിഷയത്തില്‍ സംസാരിക്കാന്‍ പൊതുവെ ആളുകള്‍ക്ക് മടിയാണെന്നും എന്നാല്‍ ഇത് സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതാണെന്നും തേജസ്വി യാദവ് പറഞ്ഞു. പ്രായോഗികമായി എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരുകയായിരുന്നു മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നാണ് തേജസ്വി യാദവ് പറഞ്ഞത്. എന്നാല്‍ ന്യായീകരണത്തിലൊന്നും വിഷയം നില്‍ക്കില്ലെന്ന് കണ്ടാണ് മാപ്പ് പറഞ്ഞു തടിയൂരാനുള്ള നിതീഷ് കുമാറിന്റെ ശ്രമം.