ബിഹാറില്‍ ബിജെപി മുഖ്യമന്ത്രിക്ക് വഴിയൊരുങ്ങുന്നു?; നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക്, മകനെ ഉപമുഖ്യമന്ത്രിയാക്കി രാജിവെയ്ക്കുന്ന ഫോര്‍മുല തയ്യാര്‍

ബിഹാറില്‍ വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നതായി സൂചന. ബിഹാറില്‍ എസ്‌ഐആറിന് ശേഷം നടന്ന 2025ലെ തിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടിയ ജെഡിയുവും ബിജെപിയും മുഖ്യമന്ത്രി കസേരയില്‍ പുത്തന്‍ ഫോര്‍മുല തയ്യാറാക്കി എന്ന് സൂചന. നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങി ബിജെപിയ്ക്ക് മുഖ്യമന്ത്രി കസേര കയ്യാളാനാകുന്ന രാഷ്ട്രീയ നീക്കമാണ് ബിഹാറില്‍ നടക്കാന്‍ പോകുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ വലയ്ക്കുന്ന നിതീഷ് കുമാര്‍ തന്നെ കളിയാക്കി വിളിയ്ക്കുന്ന ‘കുര്‍സി കുമാര്‍’ പേരിന് കാരണമായ മുഖ്യമന്ത്രി കസേര ഒഴിയുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

ബിജെപി മുഖ്യമന്ത്രിക്ക് കീഴില്‍ മകന്‍ നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കുന്ന അധികാരകൈമാറ്റ ഫോര്‍മുലയ്ക്ക് നിതീഷ് കുമാര്‍ തയ്യാറാകുന്നുവെന്നാണ് സൂചന. മുഖ്യമന്ത്രി പദം ബിജെപിക്ക് കൈമാറി രാജ്യസഭയിലേക്ക് നിതീഷ് കുമാര്‍ എത്തുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യസഭയിലേക്കുള്ള ഒഴിവുകളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. നിതീഷിന്റെ രാജ്യസഭാ പ്രവേശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം നാളെ ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ജെഡിയുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇതുവരെ വാര്‍ത്തകളില്‍ പ്രതികരിച്ചിട്ടില്ല.

നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാര്‍ രാഷ്ട്രീയത്തിലേക്കെത്തുമെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന് ജെഡിയു മുതിര്‍ന്ന നേതാവും ബിഹാര്‍ മന്ത്രിയുമായ ശ്രാവണ്‍ കുമാര്‍ പറഞ്ഞിരുന്നു. പാര്‍ട്ടി വൈകാതെ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി മറുകണ്ടം ചാടാന്‍ മടിയില്ലാത്ത- രാഷ്ട്രീയത്തില്‍ കുതുകാല്‍ വെട്ടിനും മുന്നണിമാറ്റത്തിനും സമയം നോക്കാതെ കസേരയ്ക്കായി നീങ്ങിയിരുന്ന നിതീഷ് കുമാര്‍ മകനെ ഉപമുഖ്യമന്ത്രിയാക്കാമെന്ന ധാരണയില്‍ മുഖ്യമന്ത്രി കസേര ബിജെപിയ്ക്ക് വിട്ടുകൊടുക്കാമെന്ന ധാരണയിലെത്തിയതില്‍ അസ്വാഭാവികത കാണുന്നവരുമുണ്ട്.