ബിഗാരിഗഞ്ചിൽ പഴയ സുഹൃത്തിന് എതിരെ ശബ്ദിക്കാതെ നിതീഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

സോഷ്യലിസ്റ്റ് നേതാവ് ശരദ് യാദവിനെതിരെ മിണ്ടാതെ ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. ശരദ് യാദവിന്റെ മകള്‍ സുഭാഷിണി യാദവ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന ബിഹാരിഗഞ്ച് മണ്ഡലത്തില്‍ പ്രചാരണത്തിനേ എത്തിയതായിരുന്നു നിതീഷ്. സ്വന്തം സ്ഥാനാര്‍ത്ഥിയായ നിരഞ്ജന്‍ മേത്തയ്ക്കു വേണ്ടിയാണു നിതീഷ് പ്രചാരണത്തിനെത്തിയത്.

നവംബര്‍ 7- നാണ് ബിഹരിഗഞ്ചില്‍ വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നതിനോടൊപ്പം മുഖ്യ എതിരാളിയായ ആര്‍ജെഡിക്കെതിരെ ശബ്ദമുയര്‍ത്തിയെങ്കിലും മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ സുഭാഷിണി യാദവിനെതിരെയോ ശരദ് യാദവിനെതിരെയോ ഒരക്ഷരം പോലും നിതീഷ് കുമാര്‍ മിണ്ടിയില്ല.

സുഭാഷിണി യാദവ് ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എന്നാല്‍ ശരദ് യാദവ് നാല് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും നാല് തവണ തോല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ജനതാദള്‍ പിളര്‍ന്നതോടെ ശരദ് യാദവ് നിതീഷ് കുമാറിനൊപ്പം പോവുകയായിരുന്നു. ജോര്‍ജ് ഫെര്‍ണാണ്ടസിനു ശേഷം 2016 വരെ പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷനായിരുന്നു. തുടര്‍ന്ന് ജെഡിയു ദേശീയ അദ്ധ്യക്ഷനായി നിതീഷ് ചുമതലയേറ്റതോടെ പാര്‍ട്ടി വിട്ട് ലാലുപ്രാദ് യാദവിനൊപ്പം മടങ്ങി. 2019-ല്‍ മധേപുരയില്‍ ആര്‍ജെഡി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും ജെഡിയു സ്ഥാനാര്‍ത്ഥി ദിനേഷ് ചന്ദ്ര യാദവിനോടു പരാജയപ്പെട്ടു. 2014- ലും പപ്പു യാദവിനെതിരെ മത്സരിച്ച് പരാജയപ്പെടുകയായിരുന്നു.