രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി; 70 വർഷത്തിനിടെ ഇത്ര ഗുരുതരാവസ്ഥ ഉണ്ടായിട്ടില്ല: നീതി ആയോഗ് വൈസ് ചെയര്‍മാന്‍

കഴിഞ്ഞ 70 വർഷത്തിനിടെ രാജ്യത്ത് ഇപ്പോൾ നേരിടുന്നതുപോലുള്ള പണലഭ്യതക്കുറവ് നേരിടേണ്ടി വന്നിട്ടില്ല എന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാർ. നിലവിലെ സാമ്പത്തിക മാന്ദ്യത്തെ അഭൂതപൂർവമായ സാഹചര്യം എന്നാണ് നീതി ആയോഗ് വൈസ് ചെയർമാൻ വിശേഷിപ്പിച്ചത്.

സ്വകാര്യമേഖലയുടെ ആശങ്കകൾ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ എന്താണോ ചെയ്യേണ്ടത് അത് ചെയ്യണം എന്ന് അദ്ദേഹം പറഞ്ഞു. അഞ്ചുവർഷത്തിനിടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഏറ്റവും മോശമായ വളർച്ചയെ അഭിമുഖീകരിക്കുന്ന സമയത്താണ് ഉന്നത സാമ്പത്തിക വിദഗ്ധനായ രാജീവ് കുമാർ ഇങ്ങനെ അഭിപ്രായപെട്ടത്.

പ്രശ്നം സാമ്പത്തിക മേഖലയിലാണെന്ന് സർക്കാർ പൂർണമായും തിരിച്ചറിയുന്നു. സ്വകാര്യമേഖലയ്ക്കുള്ളിൽ ആരും വായ്പ നൽകാൻ തയ്യാറാവുന്നില്ല ആരും ആരെയും വിശ്വസിക്കാൻ തയ്യാറല്ല, ആരും പണം വിനിമയം ചെയ്യാൻ തയ്യാറാവുന്നില്ല, അതിനാൽ പണത്തിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടുകയും പാപ്പരത്തം ഉണ്ടാവുകയും ചെയ്യുന്നു. ഈ അവസ്ഥ എത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ട്. വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജീവ് കുമാർ.

ഇന്ത്യയുടെ ജി.ഡി.പി അഥവാ മൊത്ത ആഭ്യന്തര ഉത്പാദനം ജനുവരി-മാർച്ച് കാലയളവിൽ 5.8 ശതമാനം വളർച്ച നേടി. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ സാമ്പത്തിക വളർച്ച 6.8 ശതമാനമാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ജി.ഡി.പി വളർച്ച 5.7 ശതമാനമായി കുറയാൻ സാദ്ധ്യതയുണ്ട്. കുറഞ്ഞ ഉപഭോഗം, ദുർബലമായ നിക്ഷേപം, പ്രവർത്തനരഹിതമായ സേവന മേഖല എന്നിവ കാരണമാണിതെന്ന് നോമുറ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ-സെപ്റ്റംബർ പാദത്തിൽ സമ്പദ്‌വ്യവസ്ഥയിൽ ചില വീണ്ടെടുക്കൽ പ്രതീക്ഷിക്കാമെന്നും നോമുറ കൂട്ടിച്ചേർത്തു.

കഴിഞ്ഞ സെപ്റ്റംബറിൽ പണലഭ്യത പ്രതിസന്ധി നേരിടുന്നതിനു മുമ്പായി ഉപഭോഗ നീക്കത്തിന് ധനസഹായം നൽകിയ ഷാഡോ ബാങ്കുകളിലെ പ്രതിസന്ധിയും ആഗോള വളർച്ചയിലെ മാന്ദ്യവും ഡിമാൻഡ് മാന്ദ്യവും നിലവിലെ പ്രതിസന്ധിക്ക് കാരണമായതായി കണക്കാക്കുന്നു.