ഛത്തീസ്ഗഡിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 9 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; ആയുധങ്ങൾ കണ്ടെടുത്തു

സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ഒമ്പത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഏപ്രിൽ 19 ന് പൊതുതെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ബസ്തർ ലോക്സഭാ മണ്ഡലത്തിന് കീഴിലാണ് ബീജാപൂർ ജില്ല വരുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയുള്ള ഈ ഏറ്റമുട്ടൽ പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

ഗംഗളൂർ പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ലെന്ദ്ര ഗ്രാമത്തിന് സമീപമുള്ള വനത്തിൽ രാവിലെ 6 മണിയോടെയാണ് വെടിവയ്പ്പ് നടന്നത്. ലെന്ദ്ര ഗ്രാമത്തിന് സമീപമുള്ള വനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത നക്‌സൽ വിരുദ്ധ ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടൽ. നക്സലുകളിൽ നിന്ന് ലൈറ്റ് മെഷീൻ ഗൺ ഉൾപ്പെടെ നിരവധി ഓട്ടോമാറ്റിക് ആയുധങ്ങളും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്‌സൽ വിരുദ്ധ ഓപ്പറേഷനു പോയ സമയത്താണ് വെടിവയ്പുണ്ടായതെന്ന് ഐജി സുന്ദർരാജ് പറഞ്ഞു. പാപ്പാ റാവു എന്ന നക്‌സൽ നേതാവിന്റെ സാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ നടത്തിയത്. 40 ലക്ഷം രൂപ തലക്ക് വില പറഞ്ഞ നക്സൽ നേതാവാണ് പപ്പാ റാവു. ജില്ലാ റിസർവ് ഗാർഡ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, സിആർപിഎഫ്, കമാൻഡോ ബറ്റാലിയൻ ഫോർ റെസൊലൂട്ട് ആക്ഷൻ എന്നീ വിഭാ​ഗങ്ങളിലെ ഉദ്യോ​ഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഏറ്റുമുട്ടൽ നടന്നത്. ബസ്തർ ലോക്സഭാ മണ്ഡലത്തിൽ ഏപ്രിൽ 19നാണ് ആദ്യഘട്ട വോട്ടെടുപ്പ്. കഴിഞ്ഞ മാസം ബിജാപൂരിലെ ബസഗുഡ മേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആറ് നക്സലൈറ്റുകൾ കൊല്ലപ്പെട്ടിരുന്നു. അതേസമയം ഈ വർഷം ബസ്തർ മേഖലയിൽ സുരക്ഷാ സേനയുമായുള്ള വിവിധ ഏറ്റുമുട്ടലുകളിൽ 41 നക്സലൈറ്റുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.