കർണാടകയിൽ രാത്രി കർഫ്യൂ പിൻവലിക്കുന്നു, സ്കൂളുകളും കോളജുകളും തുറക്കും

തിങ്കളാഴ്ച മുതൽ കർണാടകയിൽ രാത്രി കർഫ്യൂ പിൻവലിക്കുകയും സ്കൂളുകളും കോളജുകളും വീണ്ടും തുറക്കുകയും ചെയ്യുമെന്ന് സംസ്ഥാന സർക്കാർ ഇന്ന് അറിയിച്ചു. കോവിഡ് ബാധയെത്തുടർന്നുള്ള ആശുപത്രി പ്രവേശനം ഇപ്പോൾ 2 ശതമാനമായി കുറഞ്ഞിട്ടുണ്ട്, രോഗം ഭേദമാവുന്നവരുടെ നിരക്ക് ഉയരുന്നുമുണ്ട്.

“സ്‌കൂളുകളിൽ കോവിഡ് ഉചിത പെരുമാറ്റവും പ്രോട്ടോക്കോളും കർശനമായി നടപ്പിലാക്കി തിങ്കളാഴ്‌ച മുതൽ എല്ലാ ക്ലാസുകളും പ്രവർത്തിക്കും,” കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തെക്കുറിച്ചുള്ള യോഗത്തിന് ശേഷം സംസാരിക്കുകയിയിരുന്നു അദ്ദേഹം.

പുതുക്കിയ മാർഗനിർദ്ദേശങ്ങളുടെ ഭാഗമായി സർക്കാർ ഓഫീസുകൾ 50 ശതമാനത്തിന് പകരം പൂർണ് ശേഷിയിൽ പ്രവർത്തിക്കും. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ, പബ്ബുകൾ, ബാറുകൾ എന്നിവയും പൂർണശേഷിയോടെ പ്രവർത്തിക്കാൻ അനുവദിച്ചിട്ടുണ്ട് – അവ ഇതുവരെ 50 ശതമാനം ശേഷിയിലാണ് പ്രവർത്തിച്ചിരുന്നത്.

50 ശതമാനം ശേഷി തിയറ്ററുകളിലും ഓഡിറ്റോറിയങ്ങളിലും മൾട്ടിപ്ലക്സുകളിലും തുടരും. ജിമ്മുകൾക്കും നീന്തൽക്കുളങ്ങൾക്കും 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കാം. മെട്രോ റെയിലും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും സിറ്റിംഗ് കപ്പാസിറ്റിയിലായിരിക്കും ഓടുക.

200 പേർ അകത്തും, 300 അംഗങ്ങൾ പുറത്തും എന്ന നിലയിൽ വിവാഹ ചടങ്ങുകൾ അനുവദനീയമാണ്, കൂടാതെ മതപരമായ സ്ഥലങ്ങൾ 50 ശതമാനം ശേഷിയിൽ തുറക്കാം. എന്നാൽ, സാമൂഹിക, മത, രാഷ്ട്രീയ റാലികൾ, ധർണകൾ, കൺവെൻഷനുകൾ, പ്രതിഷേധങ്ങൾ എന്നിവയ്‌ക്ക് അനുമതി നൽകിയിട്ടില്ല.

സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ 25 ശതമാനം കോവിഡ് രോഗികൾക്കായി സംവരണം ചെയ്യാനും തീരുമാനമെടുത്തിട്ടുണ്ട്, കൂടാതെ കോവിഡ് രോഗികൾ അല്ലാത്തവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കേരളം, മഹാരാഷ്ട്ര, ഗോവ അതിർത്തികളിൽ കർശന നിരീക്ഷണം തുടരും.

കർണാടകയിൽ വെള്ളിയാഴ്ച 31,198 പുതിയ കേസുകൾ സ്ഥിരീകരിച്ചിരുന്നു, വ്യാഴാഴ്ച്ചത്തേക്കാൾ 7,000 കേസുകളുടെ കുറവുണ്ട്. 15,199 കേസുകളുമായി രോഗബാധയുടെ 50 ശതമാനവും ബാംഗളൂരിൽ നിന്നാണ്.

സംസ്ഥാനത്ത് വെള്ളിയാഴ്ച 50 മരണങ്ങൾ രേഖപ്പെടുത്തി, അതിൽ എട്ട് പേർ ബാംഗ്ലൂരിൽ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 71,092 പേർ ഡിസ്ചാർജ് ചെയ്യപ്പെട്ടു, ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 33,96,093 ആയി.