രാജ്യവ്യാപകമായി 12 പോപ്പുല‍ർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ 12 ഇടങ്ങളിലായി പോപ്പുല‍ർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന. ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്ത‍ർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പിഎഫ്ഐ കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നത്. ഇന്ന് പുലർച്ചെ അഞ്ചോടു കൂടിയാണ് മഹാരാഷ്ട്രയിൽ പരിശോധന ആരംഭിച്ചത്. തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലും റെയ്ഡ് ആരംഭിക്കുകയായിരുന്നു.

2006ലെ ട്രെയിൻ ബോംബാക്രമണക്കേസ് പ്രതി വഹീദ് ഷെയ്ക്കിന്റെ മുംബൈയിലെ വീട്ടിലും എൻഐഎ പരിശോധന നടത്തുകയാണ്. തന്റെ വീടിന്റെ വാതിലും ക്യാമറകളും തകർത്തുവെന്ന് വഹീദ് ഷെയ്ഖ് ഇന്ത്യ ടുഡേയോട് പറഞ്ഞു.

പിഎഫ്ഐയുടെ 12 ദേശീയ നേതാക്കൾക്കടക്കം 19 പേർക്കെതിരെ എൻഐഎ ചാർജ്ഷീറ്റ് സമർപ്പിച്ചിരുന്നു. 2022 സെപ്റ്റംബറിലാണ് പിഎഫ്ഐയും അതിന്റെ എട്ട് അനുബന്ധ സംഘടനകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചത്. കേരളത്തിലെ നാഷണൽ ഡെവലപ്മെന്റ് ഫ്രണ്ടും (എൻഡിഎഫ്) കർണാടക ഫോറം ഫോർ ഡിഗ്നിറ്റിയും (കെഎഫ്ഡി) ലയിച്ച് 2006ലാണ് പിഎഫ്ഐ രൂപീകരിച്ചത്.