പോപ്പുലര്‍ ഫ്രണ്ട് അനുകൂലികള്‍ 'ലൈവില്‍'; വീണ്ടും റെയിഡുമായി കേന്ദ്ര ഏജന്‍സികള്‍; നാല് സംസ്ഥാനങ്ങളിലെ 16 കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കെതിരെ നടപടി തുടര്‍ന്ന് ആഭ്യന്തരമന്ത്രാലയം. രാജ്യത്തെ വിവിധ പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ എന്‍ഐഎയുടെ നേതൃത്വത്തില്‍ റെയിഡുകള്‍ ആരംഭിച്ചു. ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ 16 കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പരിശോധന നടത്തുകയാണ്. പിഎഫ്ഐ അനുകൂലികളും പ്രവര്‍ത്തകരും ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന.

സംഘടനയുടെ നിരവധി ഗ്രൗണ്ട് വര്‍ക്ക് പ്രവര്‍ത്തകര്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് എന്‍ഐഎയ്ക്കും ലഭിച്ച വിവരം. ബിഹാറില്‍ 12 ഇടങ്ങളിലും ഉത്തര്‍പ്രദേശില്‍ രണ്ടിടത്തും പഞ്ചാബിലെ ലുധിയാനയിലും ഗോവയിലും ഓരോ കേന്ദ്രങ്ങളിലുമാണ് പരിശോധന. സംസ്ഥാന പൊലീസുമായി സഹകരിച്ചാണ് പരിശോധന. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് പിഎഫ്ഐയെ കേന്ദ്രം നിരോധിത സംഘടനയായി പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ റെയിഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍നടപടിയുടെ ഭാഗമാണ് ഇപ്പോഴുള്ള നടപടികളെന്ന് കേന്ദ്ര ഏജന്‍സികള്‍ അറിയിച്ചു.