100 പവനും വോള്‍വോ കാറും നല്‍കി, സ്ത്രീധന പീഡനം സഹിക്ക വയ്യാതെ നവവധു ജീവനൊടുക്കി; അയാള്‍ ശാരീരികമായും ഭര്‍തൃവീട്ടുകാര്‍ മാനസികമായും പീഡിപ്പിക്കുന്നു; ഇനി താങ്ങാനാവില്ലെന്ന് അച്ഛന് അവസാന ശബ്ദസന്ദേശം

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് തമിഴ്‌നാട് തിരുപ്പൂരില്‍ നവവധു ജീവനൊടുക്കി. തിരുപ്പൂര്‍ സ്വദേശിനി 27 വയസുകാരി റിധന്യ ആണ് വഴിയരികില്‍ ഒതുക്കിയിട്ട കാറില്‍ കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനം താങ്ങാനാകാതെയാണ് റിധന്യ ജീവനൊടുക്കിയത്. തന്റെ അച്ഛന് 7 വാട്‌സാപ്പില്‍ ജീവനൊടുക്കുന്നുവെന്നും ക്ഷമിക്കണമെന്നും പറഞ്ഞു 7 ശബ്ദസന്ദേശവും റിധന്യ അയച്ചിരുന്നു. ഭര്‍തൃവീട്ടുകാരുടെ പീഡനം വിവരിച്ച് ജീവനൊടുക്കുന്നതിനു മുന്‍പ് റിധന്യ പിതാവ് അണ്ണാദുരൈയ്ക്ക് അയച്ച ശബ്ദസന്ദേശം പുറത്തുവന്നു. ഭര്‍ത്താവ് തന്നെ ശാരീരികമായും ഭര്‍ത്താവിന്റെ അച്ഛനും അമ്മയും മാനസികമായും പീഡിപ്പിക്കുന്നുവെന്നാണ് ശബ്ദസന്ദേശങ്ങളില്‍ ഒന്നില്‍ റിധന്യ പറയുന്നത്. മാതാപിതാക്കള്‍ക്കു ഭാരമായിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ ജീവിതം അവസാനിപ്പിക്കുന്നതെന്നും ക്ഷമിക്കണമെന്നും അച്ഛനയച്ച സന്ദേശത്തില്‍ റിധന്യ പറയുന്നുണ്ട്. ഞായറാഴ്ച ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കാറില്‍ പോയ റിധന്യ വഴിയോരത്ത് വാഹനം നിര്‍ത്തി കീടനാശിനി ഗുളികകള്‍ കഴിക്കുകയായിരുന്നു. ഏറെ നേരമായി കാര്‍ വഴിയോരത്ത് കിടക്കുന്നതു കണ്ടതോടെ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

വസ്ത്ര കമ്പനി നടത്തുന്ന അണ്ണാദുരൈയുടെ മകളായ റിധന്യ ഈ വര്‍ഷം ഏപ്രിലിലാണ് 28 വയസുകാരനായ കവിന്‍ കുമാറിനെ വിവാഹം കഴിച്ചത്. 100 പവന്‍ (800 ഗ്രാം) സ്വര്‍ണ്ണാഭരണങ്ങളും 70 ലക്ഷം രൂപ വിലവരുന്ന ആഡംബര കാറായ വോള്‍വോ കാറും സ്ത്രീധനമായി നല്‍കിയായിരുന്നു വിവാഹം നടത്തിയത്. ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്കു ഭാരമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ക്ക് സന്ദേശമയച്ചാണ് യുവതി ആത്മഹത്യ ചെയ്തത്.

എനിക്ക് അവരുടെ മാനസിക പീഡനം ഇനിയും സഹിക്കാന്‍ കഴിയുന്നില്ല. ഇതിനെക്കുറിച്ച് ആരോട് പറയണമെന്ന് അറിയില്ല. ഞാന്‍ ഈ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ ജീവിതം ഇങ്ങനെയായിരിക്കുമെന്നും ഞാന്‍ വിട്ടുവീഴ്ച ചെയ്യണമെന്നുമാണ് പലരും പറയുന്നത്. എന്റെ കഷ്ടപ്പാട് അവര്‍ക്ക് മനസ്സിലാകുന്നില്ല. എന്റെ ചുറ്റുമുള്ള എല്ലാവരും അഭിനയിക്കുകയാണ്, ഞാന്‍ എന്തിനാണ് നിശബ്ദയായിരിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. എന്റെ ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് ഒരു ഭാരമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത്തവണ ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എനിക്ക് ഈ ജീവിതം ഇഷ്ടമല്ല. അവന്‍ എന്നെ ശാരീരികമായി പീഡിപ്പിക്കുമ്പോള്‍ അവര്‍ എന്നെ മാനസികമായി ആക്രമിക്കുകയാണ്. എനിക്ക് ഈ ജീവിതം ഇഷ്ടമല്ല. എനിക്ക് എന്റെ ജീവിതം ഇങ്ങനെ തുടരാന്‍ കഴിയില്ല.

Read more

അച്ഛനും അമ്മയുമാണ് എന്റെ ലോകമെന്നും തന്റെ അവസാന ശ്വാസം വരെ അച്ഛന്‍ എന്റെ പ്രതീക്ഷയായിരുന്നുവെന്നും റിധന്യ അവസാന സന്ദേശത്തില്‍ പറയുന്നുണ്ട്. ഞാന്‍ അച്ഛനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അച്ഛന്റെ കഷ്ടപ്പാട് എനിക്ക് മനസ്സിലാകും. ക്ഷമിക്കണം അച്ഛാ. എല്ലാം കഴിഞ്ഞു. ഞാന്‍ പോകുന്നുവെന്നാണ് ഒടുവിലായി ശബ്ദസന്ദേശത്തില്‍ റിധന്യ പറയുന്നത്. റിധന്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലെത്തിക്കുകയും മകള്‍ക്ക് നീതി വേണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളും മറ്റു ബന്ധുക്കളും രംഗത്തെത്തുകയും ചെയ്തു. സംഭവത്തില്‍ റിധന്യയുടെ ഭര്‍ത്താവ് കവിന്‍ കുമാര്‍, മാതാപിതാക്കളായ ഈശ്വരമൂര്‍ത്തി, ചിത്രാദേവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.