മദ്യക്കുപ്പികള്‍ക്ക് നടുവിലെ പുതുവത്സരാഘോഷം; കുട്ടികള്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ്

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മദ്യക്കുപ്പികള്‍ക്ക് നടുവിലിരുന്ന് ന്യൂ ഇയര്‍ ആഘോഷിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണവുമായി പൊലീസ്. വീഡിയോയിലുള്ള കുട്ടികള്‍ യാതൊരു തരത്തിലുള്ള ലഹരി വസ്തുക്കളും ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സ്‌കൂള്‍ കുട്ടികള്‍ മദ്യ ലഹരിയില്‍ പുതുവത്സരം ആഘോഷിക്കുന്നുവെന്ന അടിക്കുറുപ്പോടെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

വൈറലായ വീഡിയോ പിന്നാലെ വിവാദമായി മാറുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. കുട്ടികളെ ഉപയോഗിച്ച് റീല്‍ ഷൂട്ട് ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികള്‍ക്കെതിരെയാണ് വ്യാപക വിമര്‍ശനം ഉയര്‍ന്നത്.

വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിനോട് ചേര്‍ന്ന് താമസിക്കുന്ന കാര്‍ ഡ്രൈവറും എസി മെക്കാനിക്കും ചേര്‍ന്ന് ചിത്രീകരിച്ച വീഡിയോയാണ് വൈറലായത്. വീഡിയോയ്ക്ക് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ അടിക്കുറുപ്പ് നല്‍കിയതും ഇരുവരും ചേര്‍ന്ന് ആയിരുന്നു. കാര്‍ ഡ്രൈവറും എസി മെക്കാനിക്കും പതിവായി മദ്യപിച്ചിരുന്നു.

പുതുവത്സര ദിനത്തിലും ഇരുവരും മദ്യപിച്ചിരുന്നു. തുടര്‍ന്ന് കുട്ടികള്‍ക്ക് ബിരിയാണി വാങ്ങി നല്‍കിയ ശേഷം അത് മദ്യ കുപ്പികള്‍ക്ക് നടുവിലിരുന്ന് കഴിക്കണമെന്നും റീലിനുവേണ്ടി അത് ചിത്രീകരിക്കുമെന്നും ഇരുവരും കുട്ടികളെ അറിയിച്ചു. കുട്ടികളുടെ സമ്മതത്തോടെ എസി മെക്കാനിക്ക് പകര്‍ത്തിയ വീഡിയോയാണ് പിന്നീട് വൈറലായത്.