രാത്രി പത്തിന് ലൈറ്റ് ഓഫ് ചെയ്യണം, ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടും സംസാരവും പറ്റില്ല; പുതിയ ചട്ടം

മറ്റുള്ള യാത്രികര്‍ക്ക് ശല്യമാകുന്ന തരത്തില്‍ ഉച്ചത്തിലുള്ള പാട്ടും ഉറക്കെയുള്ള സംസാരവും ട്രെയിനില്‍ നിരോധിച്ച് റെയില്‍വേ ഉത്തരവ്. ഇത് ആരെങ്കിലും ചെയ്യുന്നത് കണ്ട് പിടിച്ചാല്‍ കര്‍ശന നടപടി എടുക്കും. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കല്‍ ലക്ഷ്യമിട്ടാണ് നടപടി. യാത്രക്കാര്‍ക്ക് ഇത്തരത്തില്‍ അസൗകര്യം നേരിട്ടാല്‍, ട്രെയിന്‍ ജീവനക്കാര്‍ ഉത്തരവാദികളായിരിക്കും. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ റെയില്‍വേ മന്ത്രാലയത്തിന് ലഭിച്ച സാഹചര്യത്തിലാണ് പുതിയ ചട്ടം.

യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ആര്‍.പി.എഫ്, ടിക്കറ്റ് ചെക്കര്‍മാര്‍, കോച്ച് അറ്റന്‍ഡന്റുകള്‍, കാറ്ററിങ് സ്റ്റാഫ് എന്നിവരുള്‍പ്പെടെ ട്രെയിന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണം. ക്രമവും മാന്യമായ പെരുമാറ്റവും പാലിക്കാന്‍ പ്രശ്‌നംസൃഷ്ടിക്കുന്നവരോട് ഇവര്‍ക്ക് ആവശ്യപ്പെടാം.

കൂട്ടമായി യാത്ര ചെയ്യുന്നവരെ രാത്രി വൈകി വരെ സംസാരിക്കാന്‍ അനുവദിക്കില്ലെന്നും ട്രെയിനില്‍ രാത്രിലൈറ്റ് ഒഴികെയുള്ള ലൈറ്റുകളെല്ലാം 10നു ശേഷം അണക്കുമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ജനറല്‍ കോച്ചില്‍ ഇതു ബാധകമല്ല.

റെയില്‍വേ നടത്തിയ ബോധവത്കരണ സ്പെഷല്‍ ഡ്രൈവില്‍ ഇയര്‍ ഫോണില്ലാതെ പാട്ട് കേള്‍ക്കുന്നതും ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കുന്നതും ഒഴിവാക്കാനും മര്യാദകള്‍ പാലിക്കാനും യാത്രക്കാരെ ഉപദേശിച്ചു.