അരുണാചല്‍ പ്രദേശിനെ ചൈനയില്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടം പുറത്ത് വിട്ടു, ഇന്ത്യയില്‍ കനത്ത പ്രതിഷേധം, ഷീ ജിന്‍പെങ്ങിനെ ജി 20 ഉച്ചകോടിയിലേക്ക് വിളിക്കണമോ എന്ന് കോണ്‍ഗ്രസ്

ഇന്ത്യന്‍ ഭൂവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ചൈന പുതിയ ഭൂപടം പുറത്തുവിട്ടു അരുണാചല്‍ പ്രദേശ്, അക്സായ് ചിന്‍, തയ്വാന്‍, ദക്ഷിണ ചൈനാക്കടല്‍ എന്നിവയുള്‍പ്പെടുന്ന ഭൂവിഭാഗങ്ങള്‍ ചൈനയുടേതാക്കി ച്ിത്രീകരിച്ചാണ് പുതിയ ഭൂപടം പുറത്തുവിട്ടത്.ചൈനീസ് സര്‍ക്കാരിന്റെ മാധ്യമമായ ഗ്‌ളോബല്‍ ടൈംസാണ് ഈ വിവരം പുറത്ത് വിട്ടത്.

അരുണാചല്‍ പ്രദേശിനെ ചൈന ദക്ഷിണ ടിബറ്റ് എന്നാണ് വിളിച്ചുവരുന്നത്. അതോടൊപ്പം 1962 ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത അക്‌സായി ചിന്‍ പ്രദേശവും ഭൂപടത്തിലുണ്ട്. പരമാധികാര രാഷ്ട്രമെന്ന് അവകാശപ്പെടുന്ന തയ്‌വാനും ഭൂപടത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളുടെ അവകാശ വാദം തങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കില്ലന്ന സൂചന നല്‍കാന്‍ ചൈന ഇടക്കിടെ ഇത്തരം ഭൂപടങ്ങള്‍ പുറത്തുവിടാറുണ്ട്.

ഇതിനിടയില്‍ ഇന്ത്യയുടെ 2000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈന കൈയടക്കി വച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെ ജി-20 ഉച്ചകോടിയിലേക്ക് ബി.ജെ.പി. സര്‍ക്കാര്‍ വിളിക്കണമോ എന്ന ചോദ്യവുമായി കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി രംഗത്തെത്തിയിട്ടുണ്ട്. കനത്ത പ്രതിഷേധമാണ് ഈ നടപടിക്കെതിരെ ഇന്ത്യയില്‍ ഉയര്‍ന്നിരിക്കുന്നത്.

എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ ചൈനയുടെ ശീലമാണെന്നും മറ്റു രാജ്യങ്ങളുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി മാപ്പ് പുറത്തിറക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലന്നും വിദേശകാര്യമന്ത്രി ജയശങ്കര്‍ വ്യക്തമാക്കി