ഇന്ത്യയുടെ പുതിയ ഐ.ടി അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം; പുനഃപരിശോധന വേണമെന്ന് യു.എൻ

ഇന്ത്യയുടെ പുതിയ ഐ.ടി നിയമങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സഭ. പുതിയ നിയമങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നതാണെന്ന് കാണിച്ച് യു.എൻ പ്രത്യേക പ്രതിനിധി ഇന്ത്യയ്ക്ക് കത്തയച്ചു. അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് നിയമങ്ങൾ പുനഃപരിശോധിക്കണമെന്നും യു.എൻ പ്രതിനിധി ആവശ്യപ്പെട്ടിട്ടുണ്ട്.

സിവിൽ പൊളിറ്റിക്കൽ അവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള ഉടമ്പടികളുടെ അനുച്ഛേദം 17,19 എന്നിവയ്ക്ക് വിരുദ്ധമാണ് ഇന്ത്യയുടെ ഐ.ടി നിയമങ്ങളെന്ന് യു.എൻ ചൂണ്ടിക്കാട്ടുന്നു. 1979ൽ ഇന്ത്യ ഈ ഉടമ്പടിയെ അംഗീകരിച്ചിട്ടുണ്ടെന്നും യു.എൻ വ്യക്തമാക്കി.

പുതിയ ഐ.ടി ചട്ടങ്ങള്‍ പ്രകാരം നിയമവിരുദ്ധമായ പോസ്റ്റുകള്‍ മാത്രമല്ല, വാസ്തവമുള്ള പോസ്റ്റുകള്‍ പോലും സമ്മര്‍ദ്ദമുണ്ടായാല്‍ നീക്കേണ്ടി വരും. അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് നിയമങ്ങൾ പുനഃപരിശോധിക്കണമെന്നും യു.എൻ പ്രതിനിധി ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ഐ.ടി നിയമങ്ങൾക്കെതിരെ ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങള്‍ രംഗത്ത് വന്നിരുന്നു. നിയമത്തിലെ ചില വിവാദ വ്യവസ്ഥകൾ ഒഴിവാക്കണമെന്ന് സമൂഹമാധ്യമങ്ങൾ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്രം സമ്മര്‍ദം ചെലുത്തുകയാണുണ്ടായത്. സമൂഹമാധ്യമങ്ങൾ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.