ലിവിങ് ടുഗദറില്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം; ഒരുമിച്ച് താമസിച്ചതിന് തെളിവുണ്ടെങ്കില്‍ ജീവനാംശം നല്‍കണം

ലിവിങ് ടുഗദര്‍ ബന്ധങ്ങളില്‍ പുതിയ നിര്‍ദ്ദേശവുമായി മധ്യപ്രദേശ് ഹൈക്കോടതി. ലിവിങ് ടുഗദര്‍ ബന്ധങ്ങള്‍ അവസാനിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. നിശ്ചിത കാലയളവില്‍ ഒരുമിച്ച് താമസിച്ചിരുന്നവര്‍ വേര്‍പിരിയുമ്പോള്‍ സ്ത്രീകള്‍ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു കോടതി വിധി.

ലിവിങ് ടുഗദര്‍ ബന്ധം അവസാനിപ്പിച്ച ശേഷം ഒപ്പം താമസിച്ചിരുന്ന സ്ത്രീയ്ക്ക് പ്രതിമാസം 1500 രൂപ നല്‍കണമെന്ന കീഴ്‌ക്കോടതി വിധിയെ ചോദ്യം ചെയ്ത് ഒരു യുവാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ഒരുമിച്ച് താമസിച്ചതിന് തെളിവുണ്ടെങ്കില്‍ ജീവനാംശം നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഇരുവരും ഭാര്യ-ഭര്‍ത്താക്കന്‍മാരെ പോലെ ഒരുമിച്ച് താമസിച്ച് വന്നിരുന്നെന്ന വിചാരണ കോടതിയുടെ കണ്ടെത്തല്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബന്ധത്തില്‍ ഒരു കുട്ടിയുള്ളതും സ്ത്രീയ്ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് കോടതി അറിയിച്ചു.