രാജസ്ഥാനിലെ കോട്ട സർക്കാർ ആശുപത്രിയിൽ വീണ്ടും ശിശുമരണം; എട്ട് മണിക്കൂറിനിടെ മരിച്ചത് ഒമ്പത് നവജാത ശിശുക്കള്‍

രാജസ്ഥാനിലെ കോട്ട ആശുപത്രിയില്‍ വീണ്ടും നവജാത ശിശു മരണം. കോട്ടയിലെ ജെ കെ ലോൺ സർക്കാർ ആശുപത്രിയില്‍ എട്ട് മണിക്കൂറിനിടെ 9 നവജാത ശിശുക്കൾ മരിച്ചു. രാജസ്ഥാന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

ബുധനാഴ്ച രാത്രി അഞ്ച് കുട്ടികളും ഇന്നലെ നാല് കുട്ടികളുമാണ് മരിച്ചത്. മൂന്ന് കുട്ടികള്‍ ആശുപത്രിയിലെത്തിയപ്പോള്‍ തന്നെ മരിച്ചിരുന്നുവെന്നും മറ്റു മൂന്ന് കുട്ടികള്‍ ജന്മനാ ഉള്ള രോഗം കാരണവും മറ്റ് മൂന്ന് കുട്ടികള്‍ പെട്ടെന്നും മരിക്കുകയായിരുന്നുവെന്ന് കോട്ട മെഡിക്കല്‍ കോളജിന് നല്‍കിയ റിപ്പോർട്ടിൽ പറയുന്നു. ഒന്ന് മുതൽ ഏഴ് ദിവസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.

കഴിഞ്ഞ വർഷം അവസാനം 35 ദിവസത്തിനിടെ നൂറിലധികം കുട്ടികൾ ഇതേ ആശുപത്രിയിൽ മരിച്ചിരുന്നു. സംഭവത്തിൽ രാജസ്ഥാൻ ആരോഗ്യമന്ത്രി രഘു ശർമ അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രിയിൽ നിന്ന് മന്ത്രി റിപ്പോർട്ട് തേടി. ആശുപത്രിയുടെ വീഴ്ചയാണ് മരണകാരണമെന്ന് മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കൾ ആരോപിച്ചു. എന്നാൽ മരണം അണുബാധ കൊണ്ടല്ലെന്നും അസ്വാഭാവികതയില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.