ദേശീയ ഗാനം തെറ്റിച്ച് ചൊല്ലി ബി.ജെ.പി വിദ്യാഭ്യാസ മന്ത്രി; വിമര്‍ശനങ്ങളുമായി  നേതാക്കൾ രംഗത്ത്, വീഡിയോ വൈറല്‍

ദേശീയ ഗാനം തെറ്റിച്ച് ചൊല്ലി  ബിജെപി നേതാവും ബിഹാര്‍ വിദ്യാഭ്യാസ മന്ത്രിയുമായ മേവലാല്‍ ചൗധരി. ബിഹാറില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ മന്ത്രി മേവലാല്‍ ചൗധരി ഒരു കൈ കൊണ്ട് സല്യൂട്ട് ചെയ്യുകയും മറ്റൊരു കൈകൊണ്ട് ദേശീയ പതാകയും ഉയര്‍ത്തി ദേശിയ ഗാനം തെറ്റിച്ച് ചൊല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ വൈറലായിരിക്കുകയാണ്.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി നിരവധി നേതാക്കളാണ് രംഗത്തെത്തിയിരിക്കനുന്നത്. എന്‍ഡിഎ സര്‍ക്കാരിന്റെ പുതിയ മന്ത്രിയുടെ വീഡിയോ ട്വീറ്റ് ചെയ്തു കൊണ്ട്‌ കോണ്‍ഗ്രസ് നേതാവ് സഞ്ചയ് നിരുപമും പ്രതിഷേധവുമായി രംഗത്തെത്തി.

‘ഇതാണ് ബിഹാറിലെ പുതിയ വിദ്യാഭ്യാസ മന്ത്രി. ഇതിന് മുമ്പ് ഇദ്ദേഹം ഒരു യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സിലറാണെന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന് ദേശീയ ഗാനം ആലപിക്കുവാന്‍ പോലും അറിയില്ല. ഇയാള്‍ക്കെതിരെ അഴിമതി ആരോപണവും നിലനില്‍ക്കുന്നുണ്ട്. രാജ്യത്തെ ജനാധിപത്യത്തിനുമേല്‍ വീഴുന്ന ഈ പാപങ്ങള്‍ ആരു കഴുകി കളയും’, സഞ്ചയ് നിരുപം ട്വീറ്റ് ചെയ്തു.

2017- ല്‍ മേവലാല്‍ ചൗധരി വൈസ് ചാന്‍സിലര്‍ ആയിരുന്ന ബഗല്‍പൂരിലുള്ള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ സയന്റിസ്റ്റ് എന്നീ തസ്തികകളിലെ നിയമനത്തില്‍ ഇദ്ദേഹത്തിനെതിരെ ആരോപണമുയര്‍ന്നിരുന്നു.

വിദ്യാഭ്യാസ മന്ത്രിയായി മേവലാല്‍ ചൗധരിയെ തിരഞ്ഞെടുത്തത് സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ ദുര്‍ബലമായ തീരുമാനമായിരുന്നുവെന്നാണ് ആര്‍ജെഡി നേതാവും എംപിയുമായ മനോജ് കുമാര്‍ ഝാ വിഷയത്തോട് പ്രതികരിച്ച് ദേശീയ മാധ്യമത്തോട് പറഞ്ഞത്. സര്‍ക്കാരില്‍ നിന്ന് അനുകൂലമായ ഒന്നും പ്രതീക്ഷിക്കാനാവില്ലെന്നാണ് ഇതിലൂടെ ബിഹാറില്‍ വ്യക്തമായിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.