മറാത്ത സംവരണ സമരം; എൻസിപി എംഎൽഎയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ, കാറും തകർത്തു

മറാത്ത സംവരണ വിഷയത്തിൽ മഹാരാഷ്ട്രയിൽ ആക്രമണങ്ങൾ തുടരുന്നു. എൻസിപി എംഎൽഎ പ്രകാശ് സോളങ്കെയുടെ ബീഡ് ജില്ലയിലെ വീട് ഇന്ന് പ്രതിഷേധക്കാർ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. എംഎൽഎയുടെ വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനം കല്ലെറിയുകയും കേടുവരുത്തുകയും ചെയ്തു.

മറാത്ത സംവരണത്തിനായി സമുദായ നേതാവ് മനോജ് ജാരങ്കെ നടത്തുന്ന നിരാഹാര സമരത്തിനെതിരെ പ്രകാശ് സോളങ്കെ നടത്തിയ പ്രസ്താവനയാണ് ആക്രമണത്തിന് കാരണം. ആക്രമണത്തിൽ എംഎൽഎയും കുടുംബവും സുരക്ഷിതരാണ്. ‘ഞാൻ അകത്തുണ്ടായിരുന്നു, എന്റെ കുടുംബത്തിനോ ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല. ഞങ്ങൾ സുരക്ഷിതരാണ്, പക്ഷേ വലിയ സ്വത്ത് നഷ്‌ടമുണ്ടായി’ എൻസിപി എംഎൽഎ അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

ഒരു കൂട്ടം ആളുകൾ വീടിന് നേരെ കല്ലെറിയുന്നതും പിന്നീട് വലിയൊരു വാഹനം തീപിടുത്തത്തിൽ പൂർണ്ണമായും കത്തുന്നതും, കെട്ടിടത്തിൽ നിന്ന് ഭയാനകമാംവിധം വൻതോതിൽ കറുത്ത പുക ഉയരുന്നതിന്റെയും ദൃശ്യങ്ങൾ എഎൻഐ പുറത്തുവിട്ട ദൃശ്യങ്ങളിൽ കാണാം.

മറാഠ സംവരണത്തിനായുള്ള സമരത്തെ തുടർന്നു തിങ്കളാഴ്ച പുണെയിൽ നടക്കുന്ന ശ്രീലങ്ക- അഫ്ഗാനിസ്ഥാൻ ഏകദിന ലോകകപ്പ് മത്സരത്തിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരം കാണുന്നതിന് കറുത്ത വസ്ത്രം ധരിച്ച് എത്തിയവരെ എല്ലാം പൊലീസ് പരിശോധനയ്ക്കു ശേഷം തിരിച്ചയച്ചു.

പ്രകാശ് സോളങ്കെയുടെ വീട്ടിലുണ്ടായ അഗ്നിബാധയെ എൻസിപി അപലപിച്ചു. ഇത് സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ സമ്പൂർണ്ണ പരാജയമാണെന്ന് അവർ വിമർശിച്ചു. ആഭ്യന്തരമന്ത്രി എന്താണ് ചെയ്യുന്നതെന്നും അവർ ചോദിച്ചു. അതേസമയം മറാത്ത സംവരണം സംബന്ധിച്ച് നേരത്തേ സർക്കാർ നൽകിയ വാക്ക് പാലിക്കാതെ വന്നതോടെ സമുദായ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ പുനരാരംഭിച്ച നിരാഹാര സമരത്തിന് വൻ പിന്തുണയാണ് ലഭിക്കുന്നത്.

മുംബൈയിൽ നിന്നു 400 കിലോമീറ്റർ അകലെ ജൽനയിലുള്ള നിരാഹാര പന്തലിലേക്ക് സമരത്തെ പിന്തുണയ്ക്കുന്നവരുടെ പ്രവാഹമാണ്. മറാത്ത സമുദായത്തിന് സംവരണം ആവശ്യപ്പെട്ടാണ് മറാത്ത സംവരണ ആക്ടിവിസ്റ്റ് മനോജ് ജാരങ്കെ നിരാഹാര സമരം നടത്തുന്നത്. മറാത്ത സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നൽകുകയാണ് ആവശ്യം.