ലഹരിക്ക് അടിമ, ജാമ്യം നല്‍കരുതെന്ന് എന്‍.സി.ബി; ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി 20-ന്

ലഹരിമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യഹര്‍ജിയില്‍ വിധി 20ന്. മുംബൈയിലെ എന്‍ഡിപിഎസ് പ്രത്യേക കോടതി ജഡ്ജി വി വി പാട്ടീലാണ് ജാമ്യഹര്‍ജി വിധി പറയാനായി ഒക്ടോബര്‍ 20 ലേക്ക് മാറ്റിയത്. ആറുദിവസം കൂടി ആര്യന്‍ ജയിലില്‍ തുടരും. ജാമ്യഹര്‍ജിയില്‍ മണിക്കൂറുകള്‍ നീണ്ട വാദമാണ് കോടതിയില്‍ നടന്നത്. ആഡംബര കപ്പലില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസില്‍ അന്താരാഷ്ട്ര ബന്ധങ്ങള്‍ അന്വേഷിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് നാര്‍കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ കോടതിയെ അറിയിച്ചു.

ആര്യന്‍ ഖാന്‍ ലഹരിയുടെ അടിമയാണെന്നും, സുഹൃത്തായ അര്‍ബാസില്‍ നിന്ന് പിടിച്ചെടുത്ത ലഹരിമരുന്ന് ആര്യനും കൂടി ഉപയോഗിക്കാനുള്ളതായിരുന്നു എന്നുമാണ് എന്‍സിബി കോടതിയില്‍ പറഞ്ഞത്. ഇവരുടെ ഫോണുകളില്‍ നിന്ന് വാട്സാപ്പ് ചാറ്റുകളും ഫോട്ടോകളും തെളിവായി ഹാജരാക്കിയിട്ടുണ്ട്. ലഹരിമരുന്ന് വില്‍പനയെ സംബന്ധിച്ച് ആര്യന്‍ ചര്‍ച്ച നടത്തിയതിനും തെളിവുണ്ട്. പ്രായം കുറവാണെന്ന് പറഞ്ഞ് ജാമ്യം നല്‍കുന്നത് തെറ്റാണെന്നും എന്‍സിബി അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

എന്നാല്‍ ആര്യനെതിരെ അന്താരാഷ്ട്ര ലഹരിമരുന്ന് ബന്ധം ആരോപിക്കുന്നത് ശരിയല്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. വാട്സാപ്പ് ചാറ്റുകള്‍ ദുര്‍ബലമായ തെളിവുകളാണെന്നും അതിന്റെ പേരില്‍ ഈ ആണ്‍കുട്ടിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കരുതെന്നും പ്രതിഭാഗം വാദിച്ചു. നിലവില്‍ കുറ്റവിമുക്തനാക്കാനല്ല, ജാമ്യത്തിനായാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അന്വേഷണത്തിന് ഹാജരാകാമെന്നുള്ള ഉപാധികളടക്കം മുന്നോട്ടുവെച്ച കോടതിക്ക് ജാമ്യം നല്‍കാമെന്നും പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലങ്ങളില്ലെന്നും പ്രതിഭാഗം പറഞ്ഞു. തുടര്‍ന്നാണ് ജാമ്യഹര്‍ജി വിധി പറയാനായി 20-ലേക്ക് മാറ്റിവെയ്ക്കുന്നതായി ജഡ്ജി വി.വി. പാട്ടീല്‍ വ്യക്തമാക്കിയത്.

Read more

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ ഒക്ടോബര്‍ രണ്ടാം തിയതിയാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. ആര്യന്റെ സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുണ്‍മുണ്‍ ധമേച്ച തുടങ്ങിയവരും എന്‍.സി.ബി.യുടെ പിടിയിലായിരുന്നു. കേസില്‍ ഇതുവരെ ആകെ 20 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ലഹരിമരുന്ന് വിതരണക്കാരും ഇതില്‍ ഉള്‍പ്പെടുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ആര്യന്‍ ഖാന്‍ നിലവില്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണുള്ളത്. വ്യാഴാഴ്ച ജാമ്യഹര്‍ജിയിലെ വാദം കേള്‍ക്കാന്‍ ഷാരൂഖ് ഖാന്റെ മാനേജരും ബോഡിഗാര്‍ഡും കോടതിയിലെത്തിയിരുന്നു.